Sunday, July 12, 2009

ഓണം ഒരു ദു:ഖസ്മരണ

പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

ഓര്‍മ്മകള്‍ തന്‍തേരിലേറിയന്നും 
ഓണമെന്‍ മുന്നിലങ്ങെത്തി.
ശ്രാവണ മാസത്തില്‍ മാനംതെളിഞ്ഞ-
പ്പോളോണവെയിലുമന്നെത്തീ... 

ഓണവെയിലില്‍പ്പറന്നുല്ലസ്സിച്ചീടാ-
നോമനത്തുമ്പികളെത്തി.
ഓണത്തുമ്പിക്കൊപ്പം തുള്ളിക്കളിക്കു-
വാനോമനക്കുട്ടനുമെത്തീ....

ചക്കരമാവിൻ ചില്ലകള്‍ തേടി ഞാന്‍
ഊക്കോടെയൂഞ്ഞാലിലാടി.
മുറ്റത്തോരോമനപ്പൂക്കളം തീര്‍ത്തിടാ-
നൊത്തിരിപ്പൂക്കള്‍ പറിച്ചു .

പൂക്കളം തീര്‍ക്കുന്ന ചേച്ചിയ്ക്ക് ഞാനൊരു
മുത്തം കൊടുത്ത,വൾ പാടി.
"പൂവിളി,പൂവിളി"കേട്ടെന്റെ മാനസ്സം
പൂത്തിരി പോലെ തെളിഞ്ഞു .

ഓണമുണ്ണാന്‍,മഞ്ഞക്കോടിയുടുത്തു
ഞാന്‍പൂമുഖവാതിലിലെത്തി .
ഓണംവിളമ്പുവാനമ്മവന്നില്ലമ്മ  
പോയി മറഞ്ഞതെവിടെ ?
പൊന്നോണമേ നീയൊന്നു ചൊല്ലൂ ?

ഓമനക്കുട്ടന് നൊമ്പരമേകുവാന്‍
ഓണമേ, നീയെന്തിനെത്തീ?
ഓമനക്കുട്ടന്റെ വേദന മാറ്റുവാൻ 
എന്നമ്മയേക്കാട്ടിത്തരില്ലേ?
പൊന്നോണമേ നീയൊന്നു ചൊല്ലൂ ?

No comments: