ആവണിപ്പിറപ്പിൻ മുന്നെ
ആർഭാടത്തോടെ നമ്മൾ
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം.
ഇരുപത്തേഴുദിനം,നമ്മൾ
തിരുവോണ നാളിൻ മുൻപേ
കളിയാടി വന്നോരോണം
പിള്ളേരോണം....
കർക്കിടകപ്പേമാരിക്കിളവായി
ഒരു പത്തുനാൾ തെളിവുണ്ടേ,
അപ്പോളാണാഘോഷിപ്പതീ
പിള്ളേരോണം.
ശ്രാവണത്തിരുവോണമാ
ഗതമാകും മുന്നേ
നല്ല നാളതിൻ നാന്ദിയായി
നമ്മളാചരിച്ചിരുന്നത്രേ
ഈ പിള്ളേരോണം .
ആർപ്പോ... ഇർറോ, ഇർറോ
എന്നുച്ചത്തിൽ വിളിച്ചവർ
കുട്ടിക്കൂട്ടമായാമോദിച്ചു
കഴിഞ്ഞ കാലം.
മലവെള്ളം പൊങ്ങിപൊങ്ങി
പാടമൊക്കെ കായലായി
വാഴപ്പിണ്ടി ചങ്ങാടത്തിൽ
തുഴഞ്ഞ കാലം...
പൂവിളിപ്പാട്ടിന്റെ നല്ല
ശീലുകൾ മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും
മുഴങ്ങും കാലം.
പിള്ളേരോണമെന്താണതെ
ന്നത്ഭുതം കൂറി നിൽപ്പൂ
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി.
കൂട്ടുകുടുംബരീതി പാടേ
ശിഥിലമായതിൽ പിന്നെ
നാട്ടുനടപ്പുകളൊക്കെ
കീഴ്മേൽ മറിഞ്ഞു .
പൂവേ പൊലി, പൊലിയെ,
പൊലി എന്ന്
കുട്ടിക്കൂട്ടം കൂട്ടുചേർന്ന്
ആർപ്പുവിളിച്ചാമോദിച്ചു
കഴിഞ്ഞ കാലം.
ഇങ്ങിനി വരാത്തവണ്ണം
കൊഴിഞ്ഞു
പോയാ ദിനങ്ങൾ
നന്മതൻ നറുമലർ
വിടരും കാലം!
No comments:
Post a Comment