Tuesday, December 25, 2012

ശവംതീനിപ്പക്ഷികള്‍

വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍
മനമൊരുനെരിപ്പോടു പോല്‍നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല,
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .


ജന്മം കൊടുത്തവന്‍പോലും,പിശാചിന്റെ  
ജന്മമെടുത്തു,താന്‍ ജന്മം കൊടുത്തൊരു
പിഞ്ചുകുഞ്ഞിനെ,കൂട്ടുചേര്‍ന്നു കൊത്തി 
വലിക്കുന്നു, ശവംതീനി പക്ഷിയെപ്പോൽ 

കൂടെ പഠിക്കും പെണ്‍കുട്ടിയെ പ്രേമിച്ചു
കാമപ്പേക്കൂത്ത് നടത്തി നശിപ്പിച്ചി -
ട്ടാത്മഹത്യക്കായ്തള്ളിവിടുമഭിനവ
റോമിയോമാരുടെയട്ടഹാസത്തിൻ 
പൊട്ടിചിരിയുമായ്, കാമ്പസ് പ്രണയ-
ദുരന്തനാടകമിന്നുമരങ്ങേറുന്നവിരാമം.  

ഗുരുക്കള്‍തന്‍മുഖംമൂടിയണിയുമധമരാം -

ചില മനുഷ്യകീടങ്ങളീനാടെങ്ങുംപടരുന്നു.  
പൂമൊട്ടുപോലെയുള്ളോരരുമ ശിഷ്യകളെ  
പുഴുക്കുത്തേല്‍പ്പിച്ചവര്‍നശിപ്പിച്ചീടുന്നയ്യോ 

അമ്മമാര്‍പോലും തന്നരുമപ്പെണ്‍
കുഞ്ഞിനെ
അന്തിമയങ്ങീടുമ്പോള്‍ചന്തയില്‍വില്‍ക്കുന്നയ്യോ ?
കുഞ്ഞാടിനെ കശാപ്പിനുവില്‍ക്കുന്ന ലാഘവത്തില്‍  
നാടിനെ നടുക്കുന്ന പെണ്‍വാണിഭം നടത്തുന്നു.

വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ട് മന 
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.

No comments: