കാടുകളിലുള്ള തരുനിരകളൊക്കെ
കൊടിയകോടാലിവെട്ടിനിരത്തി
നാട്ടിൻപുറം നഗര-നരകങ്ങളായീ
വനമതില്ലെന്നായി,മഴയുമില്ലെന്നായി
വനമില്ലെന്നായാൽ, പുഴകളുണ്ടാകുമോ?
പുഴയുടെ പുളിനങ്ങൾ,കരിയുന്നതു മിച്ചം
മേച്ചിൽപ്പുറങ്ങളില്ലി,വിടാടുകളുമില്ല
രമണനിനിമേയ്ക്കാനാടുകളെത്തേടി
പ്രവാസിയായി മരുനാട്ടിലെത്താം
ഒട്ടകം മേയ്ക്കാൻ മരുഭൂവിലെത്താം
മേച്ചിടുകിൽ,നല്ലവേതനം കിട്ടാം
നാട്ടിൽ പറന്നെത്തി പത്രാസു കാട്ടാം
കൂട്ടിനു ചന്ദ്രികമാരെത്രയോ ലഭ്യം.
"മിസ് കോള"ടിച്ചാൽ മതിയവരെത്തും
മിണ്ടാനും പഞ്ചാരവാക്കുകൾ ചൊല്ലി
സഞ്ചാരത്തി"ന്നെസ്കോർട്ടെ"ന്നപേരിൽ
ചന്ദ്രികമാരേറെ കൂട്ടിന്നായെത്തും.
ആധുനിക രമണനു പ്രേമനൈരാശ്യ-
പാരവശ്യത്തിന്നാവശ്യമില്ല.
ശോകഗാനമില്ലാത്മഹത്യവേണ്ട
കവിതകളെഴുതാൻ ചങ്ങമ്പുഴ വേണ്ട
ചന്ദ്രികാ,രമണ ശോകഗാനം പാടും കോകിലയുഗ്മത്തെ കാണ്മാനേയില്ല
പ്രേമസുരഭില ഗാനങ്ങളൊക്കെ
പോയകാലത്തിന്റെ രോമാഞ്ചമല്ലേ ?
കോകിലമില്ലാ,കേകിയുമില്ലാ.
റാകിപ്പറക്കും കഴുകന്മാർ മാത്രം
മലയാള നാട്ടിൽസുലഭമാണല്ലോ ?
No comments:
Post a Comment