Tuesday, October 23, 2012

കേര രഹിത കേരളം നീണാള്‍ ജയിച്ചിടട്ടെ

                     കേര രഹിത കേരളം നീണാള്‍ ജയിച്ചിടട്ടെ             
                                           
               കേരളം എന്ന് കേള്ക്കുമ്പോള് തന്നെ കേരം അഥവാ തെങ്ങിനെ കുറിച്ചും ഓര്ക്കാതിരിക്കനാവുമോ?കാരണം കേരം നിര,നിരയായി നിറഞ്ഞു നില്ക്കുന്നതാണല്ലോ കേരളം എന്ന ഭൂവിഭാഗം.കേരനിരകളാടും...എന്ന് അല്ഫോന്സും,കേരളം,കേരളം... എന്ന് യേശുദാസും പാട്ടിലൂടെ നമ്മെ പാട്ടിലാക്കിയ കാര്യം നാട്ടില് മുഴുവന് പാട്ടാണെന്ന് ഏത് മലയാളിക്കാണ് അറിഞ്ഞു കൂടാത്തത്.

              പോരാത്തതിന് കേരം നമ്മുടെ കല്പവൃക്ഷം എന്ന് തെറ്റ് കൂടാതെ പറയാനും എഴുതാനും ആശാന് തല്ലി പഠിപ്പിച്ച കഥ മറക്കാനാവുമോ? സോറി, അകക്കണ്ണ് തുറപ്പിക്കാന് ഇപ്പോഴത്തെ പിള്ളാര്ക്ക് ആശാന് വന്നിട്ടുണ്ടാവില്ലെന്നുള്ള കാര്യം ഞാന് പാടെ മറന്നു. അവര് ബാ ബാ ബ്ലാക്ക് ഷീപ് എന്ന് പറഞ്ഞാണല്ലോ "നേര്സാരി"ക്ലാസില് ഉരുവിട്ട് തുടക്കം കുറിച്ചത്. (പില്കാലത്ത് അവര് ബ്ലാക്ക് ഷീപ് ആകാതിരുന്നാലെ അതിശയമുള്ളൂ )

             അപ്പൊ എന്താണ് പറഞ്ഞു വന്നത്,  കേര മാഹാത്മ്യം,തന്നെ," തന്നെ അപ്പീ,അപ്പിക്കെന്തരു? ഇപ്പളെ, ഇത്ര മറവികള്. സൂച്ചിക്കണേ  അപ്പി നമ്മടെ ലാലേട്ടന് ദോ എന്തരോ സിനിമകളില്, തന്മാത്രയോ,  എന്തെരെന്കിലുമാകട്ടെ ,വന്ന ഒരൂട്ടം   സൂക്കെടുണ്ടല്ലോ അപ്പീ അത് വരാതെ സൂച്ചിച്ചാല് പിന്നെ ദുക്കികേണ്ട കേട്ടോ, ഞാ പറയാനുള്ളത് പറഞ്ഞു അത്ര തന്നെ "

            വീണ്ടും നമ്മള് കാട് കയറി. 
ശങ്കരാ വീണ്ടും തെങ്ങിന്മേല് കേറടാ.അങ്ങിനെ നമ്മുടെ ശങ്കരന് അഗെയിന് ഓണ് ദി കൊക്നറ്റ് ട്രീ  അറിയാതെ പറഞ്ഞു പോയതാണേ, പൊറുക്കണേ മാളോരേ, കാരണം ഇപ്പം വന്നു വന്നു ചങ്കരന് തെങ്ങിന്മേല് കയറുന്നതിനും ഇറങ്ങുന്നതിനും കൂലി കൊടുക്കണമത്രേ )

ഇനി നമുക്ക് തുടരാം .

            അങ്ങിനെ ഞാന് എന്ന  ഞാന് വീടുണ്ടാക്കി, കൂട് കൂട്ടാന് തുടങ്ങിയ കാലം.ഇന്നേക്ക് ഏതാണ്ട് ഇരുപതു വര്ഷം മുന്പ് ആകെയൊള്ള ഇത്തിരിപ്പൂരം മണ്ണില് പത്തു തൈ വച്ചു .സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല് ആപത്തു കാലത്ത് കായ് പത്തു തിന്നാം എന്നാണല്ലോ പ്രമാണം (ഇത് കേട്ട് ഞങ്ങളുടെ "സമ്പത്ത്" എന്ന് പേരുള്ള ഒരു സുഹൃത്ത് ഒരു ദിവസ്സം "കാലത്ത്" - ഉറക്കപ്പായില് നിന്നും എഴുന്നേറ്റപ്പോള്‍ - തന്നെ തെങ്ങിന് തൈ നട്ട കഥയും ഓര്ക്കാതിരിക്കാന് വയ്യേ..) അങ്ങനെ ഞാന് നട്ട തെങ്ങിന് തൈകള് തഴച്ചു വളര്ന്നു.ആദ്യത്തെ ചൊട്ട വിരിഞ്ഞു. തെങ്ങിന് പൂക്കുല എന്റെ മനസ്സിലും പൂക്കുറ്റി (റസൂല് പൂക്കുട്ടിയല്ല) പോലെ വിടര്ന്നു .പൂക്കള് കൊച്ചിങ്ങയായി, തേങ്ങയായി, .തേങ്ങ ടെറസില് നിന്ന് തന്നെ അടത്തുവാന് കഴിഞ്ഞു .എല്ലാവരും സന്തോഷിച്ചു.

            കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു കുറച്ചു കാലം കൂടി കഴിഞ്ഞു. തെങ്ങുകള് വളര്ന്നു വലുതായി. തെങ്ങ് കേറാന്‍, തേങ്ങയടത്താന് മുറ തെറ്റാതെ ചങ്കരന് വന്നു കൊണ്ടിരുന്നു. ഇതിനിടെ എന്റെ വീടിനു ചുറ്റും പുതിയ വീടുകള് പണിതു. ക്രമേണ തെങ്ങുകയറാന് ആള്ക്കാരില്ലെന്നു വന്നു. ഉള്ളവര്ക്കോ റിസഷന് മുന്പുള്ള നമ്മുടെ "സോഫ്റ്റ്വെയര്ടെക്കികളുടെ"പത്രാസും. ഇതിനിടെ തെങ്ങിന് മണ്ഡരിപിടിച്ചു. മണ്ഡരിയെന്ന യക്ഷിയെ തുരത്താന്‍ അടവുകള് പതിനെട്ടും പയറ്റിനോക്കി...രക്ഷയില്ലയാശാനെ, അവസാനം കൃഷി ശാസ്ത്രഞ്ജന് പറഞ്ഞുതന്നു  ഒരു പൂഴികടകന് പ്രയോഗം അതിന്റെ രൂപം എന്ഡോസള്ഫാന്‍. മണ്ഡരി മതിയേ എന്ഡോസള്ഫാന് വേണ്ടേ എന്ന് നിലവിളിച്ചുകൊണ്ടോടി, വല്ല വിധേനയും തടി കയ്ച്ചിലാക്കി എന്റെ മാളോരേ.

                   മണ്ഡരി പിടിച്ച തേങ്ങ ആര്ക്കും വേണ്ടാതായി. തേങ്ങയുടെ വില മധ്യവര്ത്തി മലയാളി സമൂഹത്തിന്റെ  വിലയിടിയുന്ന  പോലെ നിരന്തരം താഴേക്കു ഉരുണ്ടു പോയ്കൊണ്ടിരുന്നു . തെങ്ങോലകളും വെള്ളക്കയും എന്തിന്നു തേങ്ങ പോലും കൊഴിഞ്ഞു വീഴാന് തുടങ്ങി . അയലത്തുകാര് പരാതിയായി. തെങ്ങ് വെട്ടി മാറ്റണമെന്ന മിനിമം ഡിമാന്ടുമായി പരാതികളുടെ പ്രവാഹം തന്നെ.അവസാനം തെങ്ങ് വെട്ടാന് തന്നെ മനസില്ലാ മനസോടെ സമ്മതം മൂളി .അപ്പോള് വീണ്ടും വില്ലന്റെ  രംഗ പ്രവേശം. വെട്ടുകൂലി തെങ്ങ് ഒന്നിന് മൂവായിരം , കയറ്റു കൂലി രണ്ടായിരം പിന്നെ നോക്ക് കൂലി ഒരായിരം അങ്ങിനെ ആറായിരം. തെങ്ങ് വച്ച കാലത്ത് എന്റെ  ഒരു ചങ്ങാതി  പറഞ്ഞ കാര്യം ഞാനോര്ത്തു പോയി അന്നദ്ദേഹം പറയുകയുണ്ടായി " തെങ്ങില് നിന്നും കിട്ടുന്ന വരുമാനത്തെക്കാള് കൂടുതല് ചിലവാകും ഇത് വെട്ടി മാറ്റാന്‍".അന്ന് ഞാന് പറഞ്ഞു "തെങ്ങ് ചതിക്കയില്ല ചങ്ങാതി " സുഹൃത്തിന്റെ  ദീര് വീക്ഷണത്തിനു നമോവാകം.

                   ഇനി തെങ്ങും ചാരി നിന്നവന് പെണ്ണിനേം കൊണ്ട് പോവൂല്ലിഷ്ടാ.കാരണം തെങ്ങില്ലാതെങ്ങിനെ തെങ്ങിന്മേല് ചാരി നില്ക്കും "ചങ്കരന് പിന്നേം തെങ്ങിന്മേല്" എന്ന പഴഞ്ചൊല്ലും മാറ്റി പകരം "വഞ്ചി തിരുനക്കരെ തന്നെ" എന്നാക്കിയാലോ ?

                  ഇവിടെ തെങ്ങാണോ ചതിച്ചത്, മനുഷ്യനാണോ ചതിച്ചതെന്നെനിക്ക് ബല്യ പുടീല്ല മാളോരേ പക്ഷെ, ഒരു കാര്യം തീര്ച്ചയാണ് ഒരേ സമയം തെങ്ങ് വയ്ക്കാനും തെങ്ങ് വെട്ടാനും സഹായിക്കുന്ന നമ്മുടെ കൃഷി വകുപ്പ് ഒന്ന് കൂടി ഊര്ജിത നാളികേര കൃഷി  ഗവേഷണ, നിരീക്ഷണ, പ്രോത്സാഹനം തുടങ്ങിയാല് മദ്യ രഹിത കിനാശ്ശേരി എന്ന് സത്യന് അന്തിക്കാടന് സിനിമയിലെ  ഡയലോഗ്  പറയുന്ന ലാഘവത്തോടെ നമുക്കും പറയാം കേര രഹിത കേരളം നീണാള് വാഴട്ടെ !!!!

                             

No comments: