യൂണിഫോം വേഷവും
ഷൂസും ടൈയും കെട്ടി,
പുസ്തകം തിക്കിത്തിരുകി
പത്തുകിലോഭാരമുള്ള
പുത്തൻബാഗും തോളിലേറ്റി,
പട്ടുകുടയും ചൂടി, പത്രാസുകാട്ടി
കുട്ടികൾ,ഒട്ടകലെയല്ലാത്ത
പട്ടണം തന്നിലെ,കീർത്തി
കേട്ടൊരിംഗ്ലീഷ് മീഡിയംസ്കൂൾ
ബസ്സും കാത്തക്ഷമരായ്,
കളിപ്പാവകൾ പോലെ
നിസംഗരായ് ബസ് സ്റ്റോപ്പിൽ
നില്പതു ഞാൻ കാണുമ്പോൾ....
പണ്ടുഞാൻ പുത്തനുടുപ്പിട്ടു
സ്ലേറ്റിനോടൊപ്പം പുസ്തകം
ഭദ്രമായ് മാറത്തടുക്കിപ്പിടിച്ചു
വയൽവരമ്പും താണ്ടി
ചാറ്റൽമഴയുംനനഞ്ഞു
സ്‌കൂളിലേക്കുള്ളോരിടവഴി-
തന്നിലെപീടികക്കോലായിൽ
മഴതോരുവാനന്നു കാത്തുനിന്നതും
പിന്നെ, കൂട്ടുകാരൊത്തുചേർന്നിട-
വഴിതന്നിലൂടൊഴുകും മഴവെള്ളം
തട്ടിത്തെറിപ്പിച്ചു, തുള്ളിക്കളിച്ചതും
കളിവാക്കു ചൊല്ലിനടന്നതും
ഒരു മഷിത്തണ്ടിനായ് ,
മയില്പീലിതുണ്ടിനായ്,
തമ്മിൽപരസ്പരം പരിഭവം
ചൊല്ലി കലഹിച്ചിരുന്നതും
വഴിവക്കിൽ കാണുന്ന സകല
ജനത്തോടും കുശലം പറഞ്ഞതും
ചിത്രശലഭങ്ങളെപ്പോലന്നു
കുട്ടിക്കുറുമ്പുമായ്പാറിപ്പറന്നു
കളിച്ചു നടന്നോരെൻബാല്യകാലം,
മഴവില്ലു മാനത്തുയരുന്നചേലിലെൻ
മനസ്സിൻതിരശീലതന്നിൽ തെളിയുന്നു
മധുരിമയേറുമൊരനുഭൂതിയായിന്നും.
No comments:
Post a Comment