Sunday, September 7, 2025

 **എന്റെ പിതാമഹൻ വല്യച്ചനും 

       മാതുലൻ'കൊച്ചച്ചനും ' 


മാതുലനായൊരു വൈദികനൊത്തു

ഞാനാദ്യമായ് ജോലിക്കായന്യനാട്ടിൽ

പോയകഥയിതു,നേരിയോരോർമയാ-

യെൻ,മാനസ പൊയ്കയിൽ നിന്നു കിട്ടി.


"സ്വായർപുരം" തന്നിലുള്ള കലാലയം,

"പോപ്സ്  കോളേജെന്നു"താൻ നാമധേയം

കോളേജിൽ ഗ്രന്ഥവിചാരിപ്പുകാരന്റെ

തസ്തിക തന്നിലേക്കന്നൊരു നാൾ  

"ഇന്റർവ്യു"വിന്നറിയിപ്പുമായെനി-

ക്കാദ്യമായന്നൊരു കത്ത് കിട്ടി. 

തമിഴകമായതിനാലെനിക്കൊട്ടുമേ 

താല്പര്യമുണ്ടായില്ല ,പോകുവാനായ്.    


"പങ്കെടുത്തീടെണം നീ ,

ചൊല്ലിയെൻ മാതുലൻ,

"കൈവന്നീടുമൊരവസരമൊന്നുമേ,

തള്ളുവാൻ പാടില്ല,നീ പോകണം,

"ഇന്റർവ്യു"അറ്റൻഡ് ചെയ്യണം,

കൂട്ടിനു ഞാനും നിന്നൊപ്പമുണ്ട്  "


അങ്ങനെ,ഞങ്ങളിരുവരും ചേർന്നങ്ങു

തമിഴകം തന്നിലെ തുറമുഖ പട്ടണം

തൂത്തുക്കുടി തന്നിലെത്തിചേർന്നു.

തൂത്തുക്കുടി ബിഷപ്പിന്റെയരമന-

യേകിയ സല്ക്കാരമേറ്റ് വാങ്ങി,

സന്ധ്യയോടെ, ഞങ്ങളിരുവരും

"സ്വായർപുര"ത്തേക്കു യാത്രയായി.


നേരമിരുട്ടീ,വിജനമാം ഗ്രാമം,ഇല്ല 

കാണുവാനില്ല,മനുഷ്യവാസം.

എവിടെയന്നന്തിയുറങ്ങുമാനാട്ടിൽ  

ഹോട്ടലോ,"ലോഡ്ജിങ്ങൊ",ഒന്നുമില്ല  -

മറുവഴിയൊന്നും കാണാതെ,യന്നു,ഹാ  

പരവശനായി ഞാൻ മാറിയല്ലോ?  

മാതുലനച്ചനോ,കൂസലെന്യേ,പുസ്തക, 

വായനതന്നിൽ മുഴുകിയപ്പോൾ ?


പെട്ടന്നതാ,യച്ചൻ,നിർത്തീ, ബസ്സതിൽ  

നിന്നുംനിഷ്ക്രമിച്ചല്ലോ,ഒപ്പമീഞാനും കൂടി  

"കഴുന്നു പെരുന്നാളി"ന്നാരവത്തോടൊപ്പം 

കാണ്മൂ,തൻസുഹൃത്താമൊരു വൈദികനെ, 

കുശലം പറഞ്ഞവർ,ഉറക്കെ ചിരിക്കുന്നൂ 

വിശിഷ്ട്യാതിഥികളായ്,സ്വീകൃതരായ് 

ഞങ്ങൾ, പള്ളിമേടയിലന്നുറങ്ങിയല്ലോ?   


ഇത്തരമോർമ്മകളൊട്ടേറെയുണ്ടെങ്കിലും 

വിസ്തര ഭയത്താലൊക്കെയും ചൊല്ലുന്നില്ല    


**(അഞ്ചുവയസ്സുകാരനാം പിഞ്ചുബാലകനെൻ 

നെഞ്ചകത്തിന്നും മഞ്ഞുപെയ്യുന്നപോൽ

കുളിര് പകർന്നിടുമാശ്ലേഷം നല്കിയന്ന്          ,

എൻപ്രിയമാതാവിൻ,താതനാംപുരോഹിതൻ ,

കണ്വമഹർഷിക്കൊപ്പംനില്ക്കുന്ന താപസ്സൻ

തന്നുടെയോർമകളിൽ ജ്വലിക്കുന്നെൻമാനസം.  

**വലിയച്ചനെന്നു നാട്ടുകാർ വിളിച്ചിടും 

പുണ്യശ്ലോകനും, വൈദിക ശ്രേഷ്ടനും, 

പുനരൈക്യപ്രസ്ഥാന,കാഹളനാദമായ് 

മാറിയമഹാശയൻ ചങ്ങരംപള്ളിൽ 

നിതാന്ത വന്ദ്യനാകും മത്തായി നാമധാരി, 

പുരോഹിതരായവർക്കുത്തമ,മാതൃകയായ് .  

അപ്പച്ചനച്ചനെന്നുചെറുമക്കൾ, ഞങ്ങളൊക്കെ 

ഭയഭക്തിയോടെ വിളിച്ചാദരിച്ചിരുന്നോരാ, 

സ്നേഹത്തിൻ നിറകുടമായോരാ വല്യച്ചന്റെ   

പാവനസ്മരണയിൽ മുകുളിതഹസ്തനായ് 

സസ്നേഹമീക്കവിത സാദരം സമർപ്പിപ്പൂ )