Sunday, April 13, 2014

വിഷുപക്ഷി









വിത്തും കയ്ക്കോട്ടും
വിഷുപക്ഷി പാടുന്നു

വിത്തില്ലന്തകവിത്താണ്
കയ്ക്കോട്ടില്ല,
കിളക്കാരുമില്ല
പാടമില്ല ,
പാടം നനയ്ക്കാൻ
പുഴയുമില്ല ,
പുഴയുടെ മാനം
കവർന്നെടുക്കും
ജെസിബിയെന്ന
രാക്ഷസ "യന്ത്രം ,
നോട്ടെണ്ണികൂട്ടി-
കൊടുക്കാൻ,
മനുഷ്യമൃഗങ്ങൾ !

പാടിത്തളർന്ന പക്ഷിക്കിരിക്കാൻ
പാതയോരത്തൊരു മരച്ചില്ലയില്ല
പാവമാ പക്ഷിപറന്നകലേക്ക് പോയ്‌
പകരം പറന്നെത്തി വിമാനപക്ഷി!

Tuesday, March 25, 2014

കൊയ്ത്തുകാർ


Parrots in the rice fields | Jaffna, Sri Lanka.



കലപിലയെന്നുരചെയ്തു
നിരനിരയായവരെത്തും
തെങ്ങോലത്തുമ്പിലിരുന്നാടും...
തെരുതെരെയവർ പറന്നുയരും
മിന്നൽപിണർ പോലവരെല്ലാം
പുന്നെല്ലിൻ പാടത്തെക്കിറങ്ങും
കതിരുകൾ കൊത്തിപ്പറക്കും
അരിമണിയാക്കിത്തിന്നും...
കൊട്ടും വിളിയുമായ്‌ പിള്ളേർ
തത്തയെ തുരത്താനെത്തും
പാട്ടകൾ കൊട്ടിപ്പാടും
കൂക്കിവിളിക്കും പിള്ളേർ
നോട്ടം തെറ്റിയാൽ, പക്ഷേ
തത്തകൾ കൊയ്ത്തു തുടങ്ങും...  
ആകാശ പറവകളാകാൻ
ആർക്കും  തോന്നും മോഹം
വിതയ്ക്കാതെ,പണിയാതുണ്ണാൻ
വിരുതന്മാർ നമ്മൾ പലരും...
 

Saturday, March 22, 2014

ഇലക്ഷൻ മാമാങ്കം


ഉറങ്ങീ നിള ശാന്തമായ് 
ഉണങ്ങീ നിണപ്പാടുകൾ 
കഴിഞ്ഞൂ മാമാങ്കപ്പെരുമകൾ!
തുടങ്ങീ പുതിയൊരു മാമാങ്കം....

മുഴങ്ങീ മാമാങ്ക പെരുമ്പറ
ഇലക്ഷൻ വീണ്ടും വരവായി 
നിരന്നൂ ചാവേറുകൾ വീറോടെ
നടുങ്ങീ നാടും നാട്ടാരും ..........

കൊടിയ പാരിസ്ഥിതിക പ്രശ്നമാം 
കൊടി,തോരണ,ഫ്ലക്സ് ബോർഡുകൾ 
ഉയർന്നൂ തെരുവോരം നീളെ  
വലഞ്ഞൂ വഴിയാത്രക്കാർ  നമ്മൾ 

കവലകളിൽ കോളാമ്പി മൈക്കുകൾ 
കർണ്ണപുടങ്ങൾ തകരുന്നൂ  
കണ്ണല്ലാത്തതെന്തും  പൊന്നാക്കും 
പൊണ്ണൻ നേതാവിൻ വാഗ്ദാനം 
പോഴന്മാർ ജനം കേൾക്കുന്നൂ
ആവേശഭരിതരാകുന്നൂ 
ഉന്മാദം പൂണ്ടു വിളിക്കുന്നൂ 
നമ്മുടെ പാർട്ടി സിന്ദാബാദ്... 

പെരുകുന്നൂ പാർട്ടി പലതായി 
തെരുവ് നായ് പെറ്റുപെരുകും പോൽ 
പേപിടിച്ചെങ്ങുമലയുന്നൂ 
ജനമാകെ പേടിച്ചോടുന്നൂ....  

നായ്കൾക്ക് വന്ധീകരണം പോൽ 
പാര്ട്ടികൾ തന്നെണ്ണം കുറച്ചീടാൻ 
നാട്ടിൽ വ്യവസ്ഥയുണ്ടാക്കി 
പാവം ജനത്തെ രക്ഷിക്കൂ...... 

Thursday, March 13, 2014

ഓണത്തിനിടയിൽ ഒരു പുട്ടുകച്ചവടം


 

ഓണത്തിനിടയിൽ പുട്ടുകച്ചവടം
എന്ന ചേല്ക്കൊരാലോചന
എൻ മനസിലുദിക്കുന്നൂ......

"ടോട്ടൽ തട്ടിപ്പു"മായി
പുതിയ വ്യവസായ
സംരംഭം തുടങ്ങണം
കമ്പനിയൊന്നുന്നുടനെ
വൈകാതെ തുടങ്ങണം

ചൂലുകൾ നിര്മ്മിക്കുന്ന
കമ്പനി തുടങ്ങണം
ഓഹരി ചന്തയിൽ
കാളകൾ കുതിച്ചിടും...

എത്രയുണ്ടാക്കിയാലും
ചൂലുകൾ തികയാതെ
വന്നിടും രാജ്യത്താകെ
ഡിമാണ്ട് കൂടീടുമ്പോൾ
വിലയും കൂട്ടി വില്ക്കാം
ഇലക്ഷൻ അടുത്തില്ലേ?

എത്രയുണ്ടാക്കിയാലും
വിറ്റുപോയ് തീർന്നീടുമേ...
കോടികൾ കൊയ്തീടാമേ,
ലാഭത്തിൻ വിഹിതമായ്‌...

"സൌരോര്ജ്ജ കമ്പനികൾ
മോഡലായ്‌ കാണുന്നില്ലേ "
കൂട്ടുകാരാരെങ്കിലും
ഉണ്ടെങ്കിൽ സുസ്വാഗതം!

പുലർകാലത്ത് കണ്ട
സ്വപ്നങ്ങൾ ഫലിക്കില്ലേ?
സ്വപ്നത്തെ നമുക്കൊരു
യാഥാർത്യമാക്കീടെണ്ടേ..
വരുവിൻ കൂട്ടുകാരെ!
അണി ചേർന്നിടൂ നിങ്ങൾ
ഈ പുതിയ വ്യവസായം
പുഷ്കലമാക്കീടാമേ .....

Saturday, March 8, 2014

ഗിരിശൃംഗങ്ങൾ



മലയുടെയുന്നതി കാണുമ്പോളതിൻ
നെറുകയിലൊന്നു  ചവിട്ടാൻ മോഹം
നിറയും മനസിൻ മോഹമതല്ലേ?
നമ്മുടെ അഭ്യുന്നതിക്ക് നിദാനം..

മാമുനിമാരവർ താപസരാകാൻ
മാമല തന്നിൽ ശാലകൾ തീർത്തു
"മാ നിഷാദ" മാമുനി ചൊല്ലീ
ആദിമ കവിത പിറവിയെടുത്തൂ...

കാർഷികസംസ്കൃതി രൂപമെടുത്തൂ
കാനന ശോഭന താഴ്വാരത്തിൽ
പാരസ്പര്യമെന്നൊരു നിയമം
പാരിൽ പ്രകൃതി കനിഞ്ഞിഹ നല്കി

മലയുടെ മുലകൾ ചുരത്തിയൊഴുക്കി
തെളിനീർ നിറയും അരുവികളെങ്ങും
പുളകിതമായൊരു പുളിനങ്ങളിലോ
മാനവ സംസ്കൃതി പുഷ്കലമായി.

കാലം മാറീ മാനവനവനുടെ
ശീലം കെട്ടു,ദുരകളുമേറി
ഗിരിശൃംഗങ്ങളിലേറിയ മനുജൻ
ഗരിമാവേറിയഹങ്കാരികളായ്
ഗിരിശൃംഗങ്ങൾ വെട്ടി നിരത്തി
തരിശുഭൂമിയാതാക്കി മലകൾ..

കന്യാവനങ്ങളും പുണ്യ നദികളും
ഉന്മൂലനം ചെയ്തൂഷരമായ്  ഭൂമി
ഉന്മത്തനായ മാനവൻ ഇപ്പോഴും
ഉണ്മതേടിയലയുന്നു ഭൂവിതിൽ

Sunday, December 22, 2013

ക്രിസ്മസ്സ്പപ്പ




ധനുമാസരാവിൻ കുളിരുമായെത്തും 
നനുത്ത മഞ്ഞിന്റെ തണുപ്പകറ്റീടാൻ
കറുത്ത രാത്രിതൻ കരിമ്പടക്കെട്ടി - 
ലൊളിച്ചും പാൽ ചിരിതൂകി തുളുമ്പി 
നിൽക്കുന്നോരമ്പിളിമാമനും, 
ചുവന്ന കിന്നരി തലപ്പാവും ചൂടി
ചുവന്ന മേലങ്കിയണിഞ്ഞു,മെല്ലെ 
വെണ്മഞ്ഞുപോലുള്ള തൻ നരച്ച 
താടിയുഴിഞ്ഞു,തോളത്തെ വലിയ 
മാറാപ്പിൽ നിറയെ സമ്മാന-
പൊതിയുമായിതാ,മണിമുഴക്കി തൻ 
രഥത്തിലേറി,പുഞ്ചിരിക്കുംകുട്ട്യോൾക്ക് 
സമ്മാനമേകുന്ന സാന്റാക്ലൌസും 
നമുക്കെല്ലാവർക്കും പ്രിയങ്കരരല്ലോ ?

ബെത് ലഹേമിലെ തൊഴുത്തു ഭംഗിയായ്‌  
ചമച്ചു ഞാനെന്റെ വീട്ടിൻ മുറ്റത്തു 
ഉണ്ണിയേശു തൻ പിറവിയും കാത്തി-
രിക്കെയെന്റെ മിഴിയിണതന്നിൽ 
ഉറക്കം പതിയെ കണ്ണടച്ചെത്തുന്നൊരു 
കുറിഞ്ഞിപൂച്ചയായ് വിരുന്നു വന്നല്ലോ?  

പുലരും മുൻപേതാനുണർന്നുമെല്ലെയെൻ  
"ക്രിസ്മസ് ക്രിബ്ബിന്റെ"യടുത്തു ചെന്നപ്പോൾ
അവിടെ കാണുന്നു വർണ്ണപ്പൊതികൾ 
നിറയെ സമ്മാനപ്പൊതിതൻ കൂമ്പാരം 

എനിക്ക് കിട്ടിയ  സമ്മാനമൊക്കെയും
പകുത്തു നല്കുവാൻ മനസ്സിൽ തോന്നണം   
നിറഞ്ഞ സന്തോഷം പകർന്നു ഞാനെന്നും 
നിറവേറ്റിടട്ടെയീ ക്രിസ്മസ് സന്ദേശം ...

Friday, December 20, 2013

ക്രിസ്തുമസ് കരോൾ



അകലെയൊരു ദിവ്യതാരം തിളങ്ങുന്നു  
 അത് നാം മുന്നാലെ കണ്ടിട്ടേയില്ലല്ലോ ?"

"അശരീരിയായൊരു ഗാനവും കേൾക്കുന്നു 
ആ ശബ്ദം നമ്മെ തേടി വരുന്നല്ലോ ?"

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം 
ഭുമിയിൽ സന്മനസുള്ളോർക്ക് ശാന്തി" 

"ദൈവദൂതരവർ കാഹളം പാടുന്നൂ 
നമ്മെ നോക്കിയവർ പുഞ്ചിരി തൂകുന്നു" 

ആട്ടിടയരവർ തങ്ങളിൽ തങ്ങളിൽ 
ആശ്ചര്യലോലരായ് ഇത്ഥം പറഞ്ഞിട്ട് 
താരകം ചെമ്മേ നയിക്കും സ്ഥലം വരെ 
പോയി നോക്കിയവർ കണ്ടല്ലോ,നാഥനെ
കാലിത്തൊഴുത്തിൽ കീറത്തുണിയുമായ്‌ 
രാജാധിരാജനാം യേശു ശയിക്കുന്നു. 

യേശുവിൻ ദർശന ഭാഗ്യം ലഭിച്ചവർ 
ആരാധനാ സ്തുതി ഗീതങ്ങൾ പാടുന്നു 
അന്നവർ പാടിയ കീർത്തന ഗീതങ്ങൾ   
ഇന്നും നഭസിൽ, മനസ്സിൽ മുഴങ്ങട്ടെ .

ക്രിസ്തുമസു കാലത്ത് നാട്ടിലുടനീളം 
യേശുവിൻ സന്ദേശ ഗീതങ്ങൾ പാടി 
ഗായകസംഘത്തോടോത്തു നമുക്കും 
പോയിടാം സന്ദേശ വാഹകരാകാം!