Sunday, December 22, 2013

ക്രിസ്മസ്സ്പപ്പ




ധനുമാസരാവിൻ കുളിരുമായെത്തും 
നനുത്ത മഞ്ഞിന്റെ തണുപ്പകറ്റീടാൻ
കറുത്ത രാത്രിതൻ കരിമ്പടക്കെട്ടി - 
ലൊളിച്ചും പാൽ ചിരിതൂകി തുളുമ്പി 
നിൽക്കുന്നോരമ്പിളിമാമനും, 
ചുവന്ന കിന്നരി തലപ്പാവും ചൂടി
ചുവന്ന മേലങ്കിയണിഞ്ഞു,മെല്ലെ 
വെണ്മഞ്ഞുപോലുള്ള തൻ നരച്ച 
താടിയുഴിഞ്ഞു,തോളത്തെ വലിയ 
മാറാപ്പിൽ നിറയെ സമ്മാന-
പൊതിയുമായിതാ,മണിമുഴക്കി തൻ 
രഥത്തിലേറി,പുഞ്ചിരിക്കുംകുട്ട്യോൾക്ക് 
സമ്മാനമേകുന്ന സാന്റാക്ലൌസും 
നമുക്കെല്ലാവർക്കും പ്രിയങ്കരരല്ലോ ?

ബെത് ലഹേമിലെ തൊഴുത്തു ഭംഗിയായ്‌  
ചമച്ചു ഞാനെന്റെ വീട്ടിൻ മുറ്റത്തു 
ഉണ്ണിയേശു തൻ പിറവിയും കാത്തി-
രിക്കെയെന്റെ മിഴിയിണതന്നിൽ 
ഉറക്കം പതിയെ കണ്ണടച്ചെത്തുന്നൊരു 
കുറിഞ്ഞിപൂച്ചയായ് വിരുന്നു വന്നല്ലോ?  

പുലരും മുൻപേതാനുണർന്നുമെല്ലെയെൻ  
"ക്രിസ്മസ് ക്രിബ്ബിന്റെ"യടുത്തു ചെന്നപ്പോൾ
അവിടെ കാണുന്നു വർണ്ണപ്പൊതികൾ 
നിറയെ സമ്മാനപ്പൊതിതൻ കൂമ്പാരം 

എനിക്ക് കിട്ടിയ  സമ്മാനമൊക്കെയും
പകുത്തു നല്കുവാൻ മനസ്സിൽ തോന്നണം   
നിറഞ്ഞ സന്തോഷം പകർന്നു ഞാനെന്നും 
നിറവേറ്റിടട്ടെയീ ക്രിസ്മസ് സന്ദേശം ...

Friday, December 20, 2013

ക്രിസ്തുമസ് കരോൾ



അകലെയൊരു ദിവ്യതാരം തിളങ്ങുന്നു  
 അത് നാം മുന്നാലെ കണ്ടിട്ടേയില്ലല്ലോ ?"

"അശരീരിയായൊരു ഗാനവും കേൾക്കുന്നു 
ആ ശബ്ദം നമ്മെ തേടി വരുന്നല്ലോ ?"

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം 
ഭുമിയിൽ സന്മനസുള്ളോർക്ക് ശാന്തി" 

"ദൈവദൂതരവർ കാഹളം പാടുന്നൂ 
നമ്മെ നോക്കിയവർ പുഞ്ചിരി തൂകുന്നു" 

ആട്ടിടയരവർ തങ്ങളിൽ തങ്ങളിൽ 
ആശ്ചര്യലോലരായ് ഇത്ഥം പറഞ്ഞിട്ട് 
താരകം ചെമ്മേ നയിക്കും സ്ഥലം വരെ 
പോയി നോക്കിയവർ കണ്ടല്ലോ,നാഥനെ
കാലിത്തൊഴുത്തിൽ കീറത്തുണിയുമായ്‌ 
രാജാധിരാജനാം യേശു ശയിക്കുന്നു. 

യേശുവിൻ ദർശന ഭാഗ്യം ലഭിച്ചവർ 
ആരാധനാ സ്തുതി ഗീതങ്ങൾ പാടുന്നു 
അന്നവർ പാടിയ കീർത്തന ഗീതങ്ങൾ   
ഇന്നും നഭസിൽ, മനസ്സിൽ മുഴങ്ങട്ടെ .

ക്രിസ്തുമസു കാലത്ത് നാട്ടിലുടനീളം 
യേശുവിൻ സന്ദേശ ഗീതങ്ങൾ പാടി 
ഗായകസംഘത്തോടോത്തു നമുക്കും 
പോയിടാം സന്ദേശ വാഹകരാകാം!  


Thursday, December 19, 2013

ഇന്റർനെറ്റ്

 
 

 


സൌഹൃദത്തിൻ
വല വിരിച്ചു
കാത്തിരുന്നു
കുടുങ്ങിയില്ല

പ്രണയത്തിൻ
വല വീശി
കാത്തിരുന്നു
ഒഴിഞ്ഞു മാറി
കുടുങ്ങിയില്ല

മിസ്കാളിൽ
മെല്ലെയവൾ
പാട്ടിലായി 
വളകിലുക്കിയ
സുന്ദരിയാൾ..

ഇന്റർനെറ്റിൻ
മാസ്മരമാം
വലയിലവൾ
പെട്ടുപോയീ
കെട്ടുപൊയീ...

സ്വപ്നലോക -
പ്പൊൻചരട്
പൊട്ടിപ്പോയ
വർണ്ണപ്പട്ടം 
കൂപ്പുകുത്തിയ-
ലക്ഷ്യമായി...

മോഹങ്ങൾ
തകർന്നു പോയി
മോഹനമൊരു
ജീവിതവും.....


Friday, December 6, 2013

ഫേസ്ബുക്ക്




മുഖം ഇല്ലാത്തവരും, 

മുഖം നഷ്ടമായവരും

മുഖം മിനുക്കുവാൻ 

മുഖപുസ്തകത്തിൽ 

മുഖം മൂടിയുമായി 

മുഖങ്ങൾ തിരയുന്നു .....

Tuesday, November 26, 2013

ജ്ഞാനസ്നാനം


ജ്ഞാനസ്നാനമേല്ക്കാൻ
തൂമഞ്ഞു പോലെയുള്ള
കുഞ്ഞുമാലാഖയെപ്പോൽ  
നിൻകുഞ്ഞു വന്നു നില്പ്പൂ ...

ജ്ഞാന ദീപമേന്താൻ
ജ്ഞാനസ്നാനമേല്ക്കാൻ
പരിശുദ്ധാത്മാവേകും
ദിവ്യവരം നേടാൻ
നില്പൂ നിൻ സവിധേ
നിന്നരുമയായ പുത്രി

പിഞ്ചിളം കുഞ്ഞേ നീ
യേശുവിൻ കടാക്ഷം
മെഴുതിരി പ്രകാശം
കണ്ടു കണ്ണ് ചിമ്മി
പുഞ്ചിരി തൂകുന്നോ ?

ഈ കുഞ്ഞിളം പാദങ്ങൾ
നീ നയിക്കും വഴിയിൽ
പദമൂന്നി തന്നെ വേണം
സഞ്ചരിച്ചു  വളരാൻ ...

ഉണ്ണിയീശോ തന്റെ
ചങ്ങാതിയായിടാനായ്
ദൈവത്തിന്നരുമപുത്രി-
യായി തീർന്നീടുവാൻ 
സാക്ഷിയായി നില്ക്കും
ബന്ധുജനവുമൊത്തു 
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..  

Wednesday, November 20, 2013

കണ്ണാന്തളിപ്പൂക്കൾ


kannanthali's (markazhi) Tags: india flower bisexual endemic onam peninsular habitatdestruction hotspots bicolour ceti exacum thrikkakkarayappan tetramerous kannanthali lateritequarrying

 കണ്ണാന്തളികളും തെമ്മാടിക്കാറ്റും 

കിന്നാരം ചൊല്ലി പുന്നാരം ചൊല്ലി 

കണ്ണുംപൊത്തിക്കളിച്ചു വളർന്ന 

നന്മപൂരിതമായ നമ്മുടെ കുന്നിൻ

പുറങ്ങളും നാട്ടു വഴികളും കുശലം 

ചോദിക്കും നാട്ടുകാരും കാണുവതില്ല 

മാറ്റത്തിൻ കുത്തൊഴുക്കിൽ 

മാഞ്ഞു കഴിഞ്ഞൂ.. കാണുവാനില്ല 

മരുന്നിനു പോലും 

കണ്ണാന്തളിയും കാട്ടു പൂക്കളും...    

**താന്നിക്കുന്നിലെ, കണ്ണാന്തളിയുടെ 

ചങ്ങാതി വാസു കണ്ണാന്തളികളെ 

തന്റെ കഥകളിൽ വർണ്ണങ്ങൾ ചാലിച്ചു 

വർണ്ണിച്ചു,കീർത്തിച്ചനശ്വരമാക്കിയ

കൂടല്ലൂരെ പ്രിയനാം കഥാകാരൻ,തനി 

ഗ്രാമീണൻ കരയുന്നു... 

ഗ്രാമ ശ്രീയെഴും ചേലെഴും കുന്നില്ല 

കുന്നിൻ ചരിവില്ല ,കുറ്റിക്കാടില്ലാത്ത 

വല്ലാത്ത നാടെന്റെയിന്നത്തെ കേരളം 

എന്തൊരു കേരളം ചിന്തിക്കുവാൻ വയ്യ....

കണ്ണാന്തളിപ്പൂക്കളുടെ കാലം" എന്ന പുസ്തകത്തിൽ എം .ടി 

പറയുന്ന ഈ  വരികൾ വായിച്ചാണ് ഞാൻ  

കണ്ണാന്തളിപ്പൂക്കൾ എന്ന രചനക്ക് മുതിർന്നത് 

ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം നെറ്റിൽ നിന്നും 

കിട്ടിയതാണ് .എം.ടി പോലും  കണ്ണാന്തളിയുടെ വരച്ച 

ചിത്രമാണ് പ്രസ്തുത പുസ്തകത്തിന്റെ പുറം 

ചട്ടയിൽ ചേർത്തിട്ടുള്ളത്.   

"കർക്കിടകം പിറന്നു താന്നിക്കുന്നിൽ നിറയെ 

കണ്ണാന്തളിപ്പൂക്കൾ മുടക്കമില്ലാതെ വിടർന്നു...... 

കുടിയിരുപ്പുകളായി മാറിയ കുന്നിൻ പുറങ്ങളിൽ പിന്നീട് 

കണ്ണാന്തളിപ്പൂക്കൾ വളരാതായി .....


തന്റെ കഥയിൽ കണ്ണാന്തളി പ്പൂക്കളെക്കുറിച്ച്  വായിച്ചശേഷം അത് നേരിൽ 

കാണാൻ വരുന്നു എന്നറിയിച്ച സുഹൃത്തിനെഴുതി..ഗ്രാമം 

കാണാം പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കൾ  ഇല്ല. പഴയ 

ഗ്രാമവും മാറിയിരിക്കുന്നു 

കണ്ണാന്തളിപ്പൂക്കൾ കാണിക്കാമെന്നേറ്റമലമാക്കാവിലെ 

പ്രശസ്ത വൈദ്യൻ പരമേശ്വരൻ നായർ വിജയ ഭാവത്തിൽ 

എനിക്കെഴുതി പാറയിടുക്കിൽ നിന്നും മറ്റുമായി മൂന്നു 

ചെടികൾ കണ്ടു കിട്ടിയിട്ടുണ്ട് ഞാൻ ചെടിച്ചട്ടിയിൽ 

വളർത്തുന്നു ഇനി നാട്ടില വരുമ്പോൾ കാണാം... " ( ഉദ്ധരണി 

ഏകദേശ രൂപമാണ് )

**കണ്ണാന്തളിപ്പൂക്കളുടെ കാലം 
എം.ടി വാസുദേവൻ നായർ



Tuesday, November 12, 2013

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും





മകര മഞ്ഞിൽക്കുളിച്ചീറൻമാറാതെ 
മരുവുമാപ്പുഞ്ചവയലിന്റെയോരത്തു 
കുളിരുമാറ്റുവാൻ ഇളവെയില് കൊള്ളുന്നു   
തളിര് പോലൊരു പെണ്‍കൊടി സുസ്മിതം.. 

മകരസമീരനിലുലയുമളകങ്ങളെ 
കരപല്ലവത്താൽ മെല്ലെയൊതുക്കിയാ-
ക്കോമളാംഗി മേവുന്നലസമായ് ....
മിഴിയിണകളിൽ ഒളിമിന്നി നില്ക്കുന്നു,
മധുരാമാമേതോ സ്വപ്നത്തിന്നാലസ്യം ..
കവികൾ വർണ്ണിക്കും മലയാള ചാരുത 
കവിയുകയാണോമലാളിൻ മിഴികളിൽ 
അവൾ തന്നെയല്ലേ പ്രിയങ്കരിയാമെന്റെ 
കുവലയമിഴി,കുലീന,മലയാളസുന്ദരി! 

മകര മഞ്ഞേറ്റു താരും തളിരുമായ്  
മാകന്ദ ശാഖികൾ മാടിവിളിക്കുന്നൂ .. 
മാന്തളിരുണ്ടുൾപുളകമോടെ പാടാൻ  
കോകില ഗായകരെന്തേ വരുന്നീല ?

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും 
മറന്നുവോ മലയാള നാടും കിളികളും  
ഇനിവരാതെയായെന്നോ മധുമാസം 
ഇവിടെയീനാടിന്നൈശ്വര്യ നാളുകൾ?