Thursday, July 25, 2013

ആട്ടിൻ കൂട്ടവും ചെന്നായും




ഒരു മനോഹരതാഴ്വാരത്തിൽ 
ഒരു ചെന്നായ് മെല്ലെ വന്നു പെട്ടു
വിശന്നു പരവശനായ ചെന്നായ് 
പശിയടക്കാനാവാതെ,തന്റെ
പരിസരമാകെ തിരഞ്ഞു നോക്കി. 
അവിടതാ കുറ്റിചെടികൾക്കുള്ളിൽ 
അലയുന്നോരേകനാമാട്ടിൻ കുട്ടി.
"കാക്കയും വന്നു മാമ്പഴവും വീണു" 
കാട്ടിലെ ചെന്നായ്ക്കാശ മൂത്തു.
കൊതിയേറി,നൊട്ടിനുണഞ്ഞവനോ 
ചതിയുടെ പദ്ധതിയലോചിച്ചു
മനസ്സിലവൻ കരുക്കൾ നീക്കി.
അരുമക്കുഞ്ഞാടിനെ സൗമ്യമായ്
മാടിവിളിച്ചവനോതിയല്ലോ,
"വരിക,കുഞ്ഞാടെയെന്നരികിൽ
വരിക,നീയൊട്ടുമേ പേടിക്കാതെ,
പുതിയ മേച്ചിൽപുറം തേടി മേലിൽ
അലയേണ്ട നീയൊപ്പം വന്നാൽ മതി,
ഞാൻ നിന്നെ കൊണ്ടുപോയ് കാട്ടിത്തരാം 
തളിരിളംപുല്ലുള്ള  താഴ്വാരങ്ങൾ "
(മേനിയനങ്ങാതെ സമ്പാദിക്കാൻ
പൂതിയേറും മനുഷ്യരെപ്പോൽ
തട്ടിപ്പിൻ വലയിൽ ചെന്നു ചാടും
വകതിരിവില്ലാത്ത മർത്യരെപോൽ )
അതു കേട്ടിട്ടാർത്തിയോടാട്ടിൻ കുട്ടി 
ചെന്നായോടൊപ്പം ചെന്നുവല്ലോ?
പോകും വഴിയ്കവർ കണ്ടുമുട്ടി
തള്ളയാടും കൂടെ മുട്ടനാടും.
ആട്ടിൻ കൂട്ടത്തെ കണ്ട ചെന്നായ്
നാട്ട്യങ്ങളൊക്കെ വെടിഞ്ഞുവല്ലോ?
സടകുടഞ്ഞുഗ്രമാം ഭാവത്തോടെ
അലറിവിളിച്ചവൻ ചാടിയല്ലോ,
തള്ളയാടൊട്ടുമേ കൂസലെന്യേ,
ചെന്നായോടിങ്ങനെ ചൊല്ലിയത്രെ,
"വേണ്ട,വിരട്ടീടാൻ നോക്കിടേണ്ട,
പണ്ടു നീ കേട്ട കഥകളിലെ
ഭീരുക്കളല്ലിന്നീയാട്ടിൻ കൂട്ടം 
"ന്യൂജനറേഷൻജനുസ്'" ഞങ്ങൾ
ഭീതിയില്ലാത്തൊരു കൂട്ടരത്രെ"
ഇത്ഥം പറഞ്ഞിട്ടവരൊത്തുചേർന്നു
കുത്തിയുംശക്തിയായ് തൊഴിച്ചും
ആട്ടിപ്പായിച്ചു ചെന്നായെ ദൂരെ.
ആടുകൾ തന്നുടെ ശൌര്യം കണ്ടു,
പ്രാണനും കൊണ്ടുസൃഗാലനോടി.
(പഞ്ചതന്ത്രം കഥകൾക്കൊരു
പുതുപുത്തൻ ഭാഷ്യം വിരചിച്ചല്ലോ)

Sheep scares wolf away
Normally a wolf would have no problem attacking a sheep, unless it's a tough mama sheep that shows no fear.Like this one. For more on this encounter make sure to check out:

http://youtu.be/YIKB5JAyqiw 
http://www.youtube.com/user/KjelzHD

Tuesday, July 2, 2013

ദൈവത്തിന്റെ സ്വന്തനാട് ?


ചുര മാന്തിയെത്തുന്നു
മൂരി ശൃംഗാരത്തിൻ
ദുരമൂത്തു നാട്ടിൽ 
പകൽ മാന്യന്മാർ.
അവരുടെ ചെയ്തികൾ
കണ്ടു മുഖംപൊത്തി-
ക്കരയുകയല്ലാതെ 
നാമെന്തു ചെയ്യും  .

കാമശരമേല്കെ  
മഹേശ്വരൻ പോലും 
കാമപരവശനായ്  
മാറിയില്ലേ? 
രതീദേവിയെ 
മോഹിച്ചില്ലേ?  
കാമനുണർന്നാലേതു 
മാമനും വീഴുമല്ലോ 
തെറ്റാത്തവർ പാടെ 
തെറ്റിപ്പോയെന്നുംവരാം ..  

കാമത്തിൻകോമരങ്ങൾ 
ഉറഞ്ഞു തുള്ളുന്നല്ലോ, 
നാടിൻ "താക്കോൽ 
സ്ഥാനമാം" ഭരണ
സിരാ കേന്ദ്രത്തിൽ 
പോലുംകഷ്ടം .
"സമ ദൂര"ത്തിലല്ല 
"ശരി ദൂര"ത്തിൽ തന്നെ 
അവരെയകറ്റുവാൻ 
മറന്ന മന്ത്രിമാരോ 
ഉപ്പു തിന്നവരായേറെ     
വെള്ളവും കുടിക്കുന്നു.  

മാദകഭാവമാർന്നു,
വന്നെത്തിശാലീനരാം 
മോഹിനിമാരേക്കണ്ടു ,
കാമമോഹിതരായവർ ,
സചിവോത്തമനുടെ    
കിങ്കരപരിഷകൾ 
കോടികൾ തട്ടീടാൻ .
ത്താശ ചെയ്തീടുന്നു. 

ആട് ,മാഞ്ചിയം,"ടോട്ടൽ" 
തട്ടിപ്പിന്നിരയായോർ   
"പോഴന്മാർ" ചിലരിന്നും 
കെണിയിൽ വീണീടുന്നു. 
(ചൂട് വെള്ളത്തിൽ വീണ 
മാർജ്ജാരൻ തന്റെ കഥ     
മാതൃകയാക്കൂ നിങ്ങൾ 
പോഴരാം നാട്ടുകാരേ... )

ഒച്ചിഴയും പോൽ നീങ്ങും 
സർക്കാരിൻ ഗതിവേഗം  
മെച്ചമാക്കാ"നതിവേഗം,
ബഹുദൂര"മെത്തിക്കാൻ , 
ഭരണശകടത്തിന്നൂർജ്ജവു -
മായെത്തി,മൊബൈൽ 
ഫോണിൽ "സരിഗമ" പാടി  
കറക്കുകമ്പനിക്കാർ.  

സ്വകാര്യം,'സുതാര്യമായി' 
നാട്ടുകാരറിഞ്ഞല്ലോ,  
മോഹിനിഭാഷണത്തിൽ   
മയങ്ങിവീണോരെല്ലാം 
മോചനം പ്രതീക്ഷിച്ചു 
ജയിലിൽ കിടക്കുന്നു.   


പ്രളയക്കെടുതിയും 
ആരോഗ്യ പ്രശ്നവുമായ് 
ദുരിതമേറീ,ജനം 
പരവശരായെന്നാലും 
ഭരണ-പ്രതിപക്ഷ 
ഭേദമില്ലാതവരൊക്കെ  
നിത്യ ഹരിത- സരിത 
കോലാഹലങ്ങളുമായി 
ചാനലിൽ നിറയുന്നു .
ചർച്ചകൾ,കൊഴുക്കുന്നു.  

"ഗോഗ്വാ" വിളിയുമായ്  
തെരുവിലണികളോ, 
അക്രമ സമാരാഗ്നി 
കൊളുത്തി സകലതും 
തച്ചുടച്ചവരെല്ലാം  
തകർത്തു മുന്നേറുന്നു .. 

ജ്വലിക്കും സമരാഗ്നി 
കെടുത്താൻ പണിപ്പെട്ടു   
ജലപീരങ്കിചീറ്റിച്ചെത്രയോ 
ജലം സർക്കാർ വൃഥാ 
പാഴാക്കികളയുന്നു .  

കുടിവെള്ളവും തേടി  
നെട്ടോട്ടമോടും ജനം  
ദുരിതമേറിയിന്നും 
തെരുവിലലയുന്നു. 
ഭരണ-സമരാഭാസ .
ദുരിതം പേറാൻ മാത്രം 
വിധിയുള്ളവർ  നമ്മൾ  
സഹികെട്ടലയുന്നു. 

മൂല്യം തകരുന്നോരിന്ത്യൻ 
കറൻസി പോൽ    
വിലകെട്ടവരായ   
നമ്മുടെ നേതാക്കളോ 
വിളപ്പിൽശാലതൻ 
മാലിന്യത്തെക്കാളേറെ  
നാറുന്നോരഴിമതിമാലിന്യ 
കൂമ്പാരത്തിൽ പുളച്ചു 
മദിക്കുന്ന പുഴുക്കൾ 
തന്നെയല്ലേ? 

നാറ്റമേറുമശ്ലീലക്കഥതേടി 
വരാഹജന്മം പൂണ്ടെങ്ങും   
തിരഞ്ഞു നടക്കുന്നവർ  
ന്വേഷണാല്മകമാവേശ- 
ത്വരയാർന്നൊരു നൂതന   
ദൃശ്യ- മാധ്യമ ലേഖകന്മാർ. 

വിഷം പോലെയുള്ള  
"വിഷയ" ദൃശ്യങ്ങൾ 
തുടരെ കാണിച്ചു 
ചാനലിൻ "റേറ്റ്" കൂട്ടാൻ 
നാറ്റക്കഥകൾ തന്നതി-
പ്രളയമൊഴുക്കിയവർ     
ഹീന- സംസ്കാരത്തിൻ 
കേദാര ഭൂമിയാക്കി, 
കോമള ശ്യാമള കേരളം 
നാറുന്ന മാലിന്യ ഭൂമിയായ്‌ 
മാറിയെന്നോ?
ഉപരോധധസമരക്കാരും  
പ്രതിരോധക്കാരും കൂടി 
ജനദ്രോഹമേകും പണി- 
യിനിയും തുടർന്നെന്നാൽ  
പൊറുതിമുട്ടും ജനം 
പൊരുതാൻ കാലമായി. 

ദൈവത്തിൻ സ്വന്ത നാട്. 
നരകമാക്കി നമ്മൾ,    
കേഴുക മമ നാടേ, 
പണ്ട്  മാവേലി മന്നൻ വാണ  
നാക സമാന നാടേ, 
നീ കേഴുകയവിരാമം. 


Friday, June 21, 2013

ഭൗമശാസ്ത്രപഠനകേന്ദ്രം.


Centre for Earth Science Studies
Thiruvananthapuram Kerala India
                   
"വസുധൈവകുടുംബക"മാപ്തവാക്യമരുളും പോൽ  
വസിക്കുക,പ്രകൃതിതന്നങ്കണത്തിൽ നാം. 

നിറയുന്നൂ പാരിലെങ്ങും ഭൌമ ശാസ്ത്രപഠനത്തിൻ 
നിറകുടമായ് തിളങ്ങും *സെസ്സിൻ* കീർത്തികൾ !
നിരന്തര ഗവേഷണ,നിരീക്ഷണം ചെയ്തിവിടെ 
നിരവധി ശാസ്ത്രസത്യം വെളിവാക്കുന്നു.


അനന്തവുമജ്ഞാതവുമവർണ്ണനീയവുമല്ലോ,
അഖിലാണ്ഡമണ്ഡലത്തിൻ പ്രതിഭാസങ്ങൾ. 
അവയുടെ രഹസ്യപ്പൊരുളറിഞ്ഞീടുവാനായ്  
അനുസ്യൂതം ഞങ്ങളൊന്നായ്‌ ശ്രമിച്ചീടുന്നു.


സാഗരവു,മംബരവു,മിടയ്ക്കാർദ്രമായ കരയുമായ്  
ജീവന്നാധാര,ഗ്രഹമൊന്നീ ഭൂമിതാനല്ലോ? 
ഭൂമിയെ സുസ്ഥിരമായ് നിലനിർത്തീടുവാനീ- 
ഭൂവാസികൾ നമ്മൾ ഏറെ കടമപ്പെട്ടോർ . 
"പ്രദൂഷിതമാക്കീടാതെ ഭൂമിയെ സംരക്ഷിക്കൂ" 
പ്രണവമന്ത്രമിതു നിത്യം ചൊല്ലീടുക നാം.


പ്രകൃതിയെ മറന്നുള്ള ജീവിതശൈലിയായാൽ 
പ്രകൃതി ക്ഷോഭങ്ങളാൽ നാം ശിക്ഷിതരാകാം. 
പ്രളയത്തിൻ കെടുതികൾ,വരൾച്ചതൻവറുതികൾ,
പ്രകമ്പനം സൃഷ്ടിക്കുന്ന വൻഭൂകമ്പങ്ങളും 
മരണത്തിൻ കാഹളമായ് ചുഴലിക്കാറ്റടിച്ചീടാം  
മാരകമാം രോഗമെങ്ങും താണ്ഡവമാടാം .
അഗ്നിജ്ജ്വാലവമിക്കുന്ന,പർവതങ്ങളൊരുക്കീടും
അഗ്നികുണ്ഡമതിൽ നമ്മൾ ഹോമിക്കപ്പെടാം.
അലയടിച്ചാർത്തുവരും "സുനാമി"ത്തിരകളോ ,
കലിതുള്ളും കടലാക്കാം തീരഭൂമിയെ.
മിന്നലെന്ന പടവാളും ചുഴറ്റി വരും പ്രകൃതി 
മിന്നൽ വേഗത്തിലെല്ലാം തന്നെ ചാമ്പലാക്കീടാം.. 
പൂർവീകർ,പിതാക്കന്മാരനുവർത്തിച്ചതുപോലെ 
പൂർണ്ണമായും പ്രകൃതിയോടൊത്തു വാഴുകിൽ
മഴവില്ലിൻ മനോഹരവർണ്ണരാജിയൊളിചാർത്തും
മധുരമനോജ്ഞഗേഹമായിടും ഭൂമി.

Centre for Earth Science Studies

 Thiruvananthapuram Kerala India

A Vision for Our Earth
To unravel the mysteries surrounding the earth and its processes for the sustainable development of natural resources, conservation of environment and management of natural hazards

Wednesday, June 19, 2013

പുസ്തകം




ദേശീയ ഗ്രന്ഥാലയ പ്രസ്ഥാനത്തിൻ
താതസ്ഥാനീയനായ് പൂജിതൻ
ശ്രീ എസ്സാർ രംഗനാഥനാലാവിഷ്കൃതം,
വിശ്വപ്രസിദ്ധമാം "പഞ്ചനിയമഗ്രന്ഥ
ശാസ്ത്രസംഹിത"സ്മരണക്കു മുന്നിൽ
ആദരങ്ങളർപ്പിച്ചു ഞാൻ കുറിക്കുന്നു
പുസ്തക സംബന്ധിയാമീക്കുറിപ്പുകൾ.

മർത്യചേതനക്കമൃതമാമാഹാരം  
മർത്യ വിജ്ഞാനസാരസർവസ്വം 
മർത്യനഭ്യുന്നതിക്കാധാരം പുസ്തകം 
വിസ്തൃതമാമൊരു വിജ്ഞാനശേഖരം. 
അത്ഭുതം മർത്യന്നമരത്വം നല്കുവാൻ 
കെൽപ്പെഴുന്നൊരു സഹായിയാം     
അത്ഭുതാനന്ദ,വിസ്മയ സഞ്ചിതം 
പുസ്തകങ്ങളോ നിത്യവും പൂജിതം  

"ദീപം പീഠത്തിൽ വയ്ക്കും പോൽ  
പുസ്തകങ്ങളും പൂജ്യമായ് കരുതി നാം 
വായനക്കാരാകൃഷ്ടരാം വിധൗ 
ഷെൽഫിൽ വെടിപ്പായി വയ്ക്കണം.   
ഇഷ്ടമുള്ളോരു പുസ്തകങ്ങളപ്പപ്പോൾ 
വായനക്കാർക്കിഷ്ടാനുസൃതം തന്നെ- 
യെളുപ്പം പ്രാപ്യമാക്കണമെപ്പൊഴും .
സത്ഗ്രന്ഥശേഖൃത ഗ്രന്ഥാലയം, 
നാടിൻ സാംസ്കാരിക മാഹാത്മ്യം 
കീർത്തിക്കും മഹാദീപസ്തംഭമാം ."

Friday, June 14, 2013

ചിത്രശലഭങ്ങൾ





യൂണിഫോം വേഷവും
ഷൂസും ടൈയും കെട്ടി, 
പുസ്തകം തിക്കിത്തിരുകി
പത്തുകിലോഭാരമുള്ള
പുത്തൻബാഗും തോളിലേറ്റി,
പട്ടുകുടയും ചൂടി, പത്രാസുകാട്ടി
കുട്ടികൾ,ഒട്ടകലെയല്ലാത്ത 
പട്ടണം തന്നിലെ,കീർത്തി
കേട്ടൊരിംഗ്ലീഷ് മീഡിയംസ്കൂൾ
ബസ്സും കാത്തക്ഷമരായ്,
കളിപ്പാവകൾ പോലെ
നിസംഗരായ് ബസ് സ്റ്റോപ്പിൽ
നില്പതു ഞാൻ കാണുമ്പോൾ....

പണ്ടുഞാൻ പുത്തനുടുപ്പിട്ടു
സ്ലേറ്റിനോടൊപ്പം പുസ്തകം
ഭദ്രമായ്‌ മാറത്തടുക്കിപ്പിടിച്ചു
വയൽവരമ്പും താണ്ടി
ചാറ്റൽമഴയുംനനഞ്ഞു
സ്‌കൂളിലേക്കുള്ളോരിടവഴി-
തന്നിലെപീടികക്കോലായിൽ
മഴതോരുവാനന്നു കാത്തുനിന്നതും
പിന്നെ, കൂട്ടുകാരൊത്തുചേർന്നിട-
വഴിതന്നിലൂടൊഴുകും മഴവെള്ളം
തട്ടിത്തെറിപ്പിച്ചു, തുള്ളിക്കളിച്ചതും
കളിവാക്കു ചൊല്ലിനടന്നതും
ഒരു മഷിത്തണ്ടിനായ് ,
മയില്പീലിതുണ്ടിനായ്,   
തമ്മിൽപരസ്പരം പരിഭവം
ചൊല്ലി കലഹിച്ചിരുന്നതും 
വഴിവക്കിൽ കാണുന്ന സകല
ജനത്തോടും കുശലം പറഞ്ഞതും
ചിത്രശലഭങ്ങളെപ്പോലന്നു
കുട്ടിക്കുറുമ്പുമായ്പാറിപ്പറന്നു
കളിച്ചു നടന്നോരെൻബാല്യകാലം,
മഴവില്ലു മാനത്തുയരുന്നചേലിലെൻ
മനസ്സിൻതിരശീലതന്നിൽ തെളിയുന്നു
മധുരിമയേറുമൊരനുഭൂതിയായിന്നും.

Thursday, June 13, 2013

കള്ളി

 
        കള്ളി 
കള്ളീ,കള്ളീയെന്നു നിന്നെ  
ഞാൻ വിളിച്ചപ്പോൾ    
കുഞ്ഞുനാളിൽ പണ്ട് നീ 
പിണങ്ങി നിന്നതില്ലേ ?
തെല്ലുനേരം നീ മുഖം 
കുനിച്ചെൻമുന്നിൽ നിന്നു  
പിന്നെ,മെല്ലെ ചൊല്ലി, 
ഇല്ലേയില്ല,ഇല്ല,ഞാനെടുത്തില്ല.  
കല്ല്‌ വച്ച നുണയാണതെന്നു 
ഞാൻ പറഞ്ഞപ്പോൾ ,
പിന്നെ നീ നിന്നതില്ല,
ഈർഷ്യയോടകന്നേ പോയ്‌ .   

അന്നുതൊട്ടിന്നേവരെ,
കാണുമ്പോഴൊക്കെ,നിന്നെ  
കള്ളിയെന്നു ഞാൻ ചൊല്ലും,
നിൻകോപമേറ്റീടുവാൻ..    
കോപമേറുമ്പോൾ നിന്നെ 
കാണുവാൻ ചന്തമേറും. 

കാലമേറെ കഴിഞ്ഞൊരു
നാളെൻ വാമഭാഗമായവൾ  ,
നവവധുവിൻ ലജ്ജയോടെ .
നമ്രശിരസ്കയായി 
നിന്നിതെൻ മുന്നിലായ് . 
കല്യാണ മണ്ഡപത്തിൽ.  
മധുവിധുവിൻ ലഹരിയി-
ലന്നെന്നോടവൾ ചൊല്ലി 
"ഹൃദയശൂന്യനാം നിന്നെ
ഭയമാണെനിക്കിന്നും" 
കാതര ഭാവമാർന്നവൾ 
ചൊല്ലിയ കാര്യം കേട്ട് 
വിഷണ്ണവിവശനായ്‌ 
ഞാൻ നില്ക്കെയവൾ,ചൊല്ലി 
പേടിക്ക വേണ്ട,പൊന്നേ 
എന്നെ നീ മറന്നുവോ 
നിൻകരൾ പണ്ട്, പണ്ടേ,
കവർന്ന കള്ളിയില്ലേ?
ഞാൻ നിന്റെ കള്ളിയല്ലേ?

Wednesday, June 12, 2013

മൃതസഞ്ജീവനി



ജീവന്റെ നിലനിൽപ്പിന്നാധാരമാം 
ജലമേകും മഴ ജീവനു വരദാനമാം
മഴ പെയ്തീടുവാൻ  പ്രേരകമായിടും 
മരമോ മനുഷ്യനു വരദാനമാം

മഴയില്ലെങ്കിൽ മരമില്ലതുപോലെ 
മരമില്ലെങ്കിൽ മഴയുമില്ല.   
മഴയും മരവും സമൃദ്ധമായെന്നാലെ
വനമുണ്ടാകൂ, പുഴയുണ്ടാകൂ.. 
പുഴയൊഴുകുന്നൊരു നാടിന്നേ 
അഴകുണ്ടാകൂ,മിഴിവുണ്ടാകൂ..
പുഴകൾ പുഷ്കലമായീടാൻ  
മഴ ധാരാളം പെയ്യേണം .

കാടുകൾ വെട്ടി വെളുപ്പിക്കാതെ, 
മേടുകൾ വെട്ടി നിരത്തീടാതെ, 
കൂടാം നമ്മൾക്കേവർക്കും,  
തീർക്കാം പുതിയൊരു സമരമുഖം 
മരങ്ങൾ നട്ടു പിടിപ്പിക്കാം 
നശിച്ചിടാതെ കാത്തീടാം 
ഭൂമിക്കൊരു കുട തീർത്തീടാം 
പച്ചപ്പിൻ കുട ചൂടിക്കാം 
മരണാസന്നം നമ്മുടെ നദികൾ  
മൃതസഞ്ജീവനി നുകരട്ടെ! 
മഴയുടെ മൃതസഞ്ജീവനി നുകരട്ടെ!