Saturday, June 5, 2021

പാരഡിക്കവിതയും മലയാളസാഹിത്യവും


"ചായ,ചായ, ചായേതി ജപിക്കയും
ചായയെത്തന്നെ മനസ്സിൽനിരൂപിക്കയും
ചുക്ക്വെള്ളത്തിനും കൂടിപ്പകരമായ്
മൂക്കറ്റമെപ്പോഴും ചായകുടിക്കയും "
ചെയ്യുന്ന ഒരാളെക്കുറിച്ച് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വികാരം ഉണ്ടല്ലോ അതാണ് പാരഡിക്കവിത വായിക്കുമ്പോൾ വായനക്കാർക്ക് അനുഭവവേദ്യമാകുന്ന അനുഭൂതി..അതാണ് നിർദ്ദോഷമായ ഹാസ്യത്തിന്റെ ഉത്തേജനം
നമ്മേ ചിരിപ്പിക്കാനുതകുന്നതെന്തും ഹാസ്യമാണ്.പാരഡിയും ഹാസ്യപ്രധാനമാണ്.എന്നാൽ ചിരിക്കൊപ്പം അതിലടങ്ങിയിരിക്കുന്ന വിമർശനം നമ്മേ ചിന്തിപ്പിക്കുകയും ചെയ്യുന്നില്ലേ?
പാരഡിക്കവിതയിൽ ഏതെങ്കിലും ഒരു കവിയുടെ ശൈലിയിലെ പ്രത്യേകത, ഒരു കവിതയിലെ വിഷയം, രചനാരീതി ഇതൊക്കെ ഹാസ്യത്തിന്റെ അകമ്പടിയോടെ പുനരാവിഷ്കരിച്ചു വിമർശനവിധേയമാക്കുന്നു.
നിന്ദിക്കലല്ലാ,പ്രത്യുത ഒരു പരിധി വരെ ആ കൃതിയെയും അതിന്റെ രചയിതാവിനെയും വന്ദിക്കലാണ് പാരഡികൾ.. കാരണം ഉത് കൃഷ്ടങ്ങളായവയല്ലേ അംഗീകരിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നത്?
യവനസാഹിത്യത്തിലാണ് പാരഡിയുടെ ഉത്പത്തി..ഗ്രീക്ക് സാഹിത്യകാരന്മാരായ ഹെഗമൺ, ആണെന്നും ഹിപ്പോനോക്സ് ആണെന്നും അഭിപ്രായാന്തരമുണ്ട്. ഇവർ അരിസ്റ്റോട്ടിലിന്റെ സമകാലിക രാണ്.
പിന്നീട് ആംഗലേയത്തിൽ മിൽട്ടൻ, പോപ്പ്,ഡ്രൈഡൻ, തുടങ്ങിയമഹാരഥൻ മാരായ സാഹിത്യകാരന്മാരുടെ രചനാശൈലിയെയും അവരുടെ കൃതികളെയും അനുകരിച്ചുകൊണ്ട് പാരഡികൾ ധാരാളം ഉണ്ടായി..
മലയാളത്തിൽ ഈ പാരഡി പ്രസ്ഥാനത്തിന്റെ വേരുകൾ "തോലൻ" എന്ന കവിയുടെ രചനകളിൽ ദൃശ്യമാകുന്നു. കവിതയിലെ ദുരാന്വയം, നിരർത്ഥക പദങ്ങളുടെ അനാവശ്യ പ്രയോഗം ഇവയൊക്കെ അദ്ദേഹം തന്റെ പാരഡിക്കവിതകളിലൂടെ പരിഹാസ വിമർശനം നടത്തി..
സമസ്യാപൂരണം ഒരു വിനോദമായി വളർന്നപ്പോൾ ധാരാളം പാരഡി ശ്ലോകങ്ങൾ നിർമ്മിക്കപ്പെടുവാൻ നിമിത്തമായി
"പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
തട്ടിൻപുറത്താഹു മൃഗാധിരാജൻ
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവകാളിദാസൻ!"
എന്നത് പോലെ സമസ്യാപൂർണത്തിലൂടെ നിരവധി പാരഡി ശ്ലോകങ്ങൾ വിരചിതമായി
നമ്മുടെ ഭാഷയിലെ പാരഡിസാഹിത്യകാരന്മാരിൽ സഞ്ജയൻ,സീതാരാമൻ എന്നിവരാണ് ഏറെ പ്രശസ്തർ.
"കാവ്യം സുഗേയം കഥ രാഘവീയം
....കർത്താവ് തുഞ്ചത്തുള വായ ദിവ്യൻ ................................................
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്ത് വേണം"
എന്ന വള്ളത്തോളിന്റെ വരികളെ കുടുംബാസൂത്രണപ്രഘോഷണം നടത്തുന്ന യുവതിയുടെ വാക്കുകളായി സഞ്ജയൻ ഇങ്ങനെയെഴുതിയത്രേ!"
"സബ്ജക്ട്ട് കൺട്രോൾ,പറയുന്നതോ സ്ത്രീ
ശബ്ദം സുവീണാക്വണനോപമം താൻ
വയസ്സ് പത്തൊമ്പതിന്നിപ്പുറത്താ- ണാൾത്തിക്കുകൂടാനിനിയെന്ത് വേണം "
ഉത്കൃഷ്ടകാവ്യങ്ങളിലെ ഗഹനങ്ങളായ വിഷയങ്ങൾ നിസ്സാര കാര്യങ്ങളിലേയ്ക്കാനായിച്ചു ഹാസ്യരസം ചാലിച്ചു ചേർത്ത് അനുകരിക്കുന്നതിൽ സീതാരാമന്റെ പ്രാഗല്ഭ്യം അസൂയാവഹമാണ്
ആശാന്റെ "കരുണയിലെ" വിഖ്യാതമായ "ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ള
വിസ്തൃത മാം രാജ വീഥി തൻ കിഴക്കരികിൽ "എന്ന് തുടങ്ങിയ വരികൾക്ക് സീതാരാമൻ തന്റെ "അരണ"യിലൂടെ നൽകുന്ന പാരഡി പ്രകരണം ശ്രദ്ധിക്കൂ..
"ദക്ഷിണ കേരളത്തിന്റെയക്ഷയപാത്ര മായ് കൃഷി
രക്ഷചെയ്യും കോതയാറ്റിൻവടക്കരികിൽ"
എന്ന് തുടങ്ങി
"ഈടെഴുന്ന പനകൊണ്ടുതീർത്ത പടിവാതിലാർന്നു
മാടുകളെ കെട്ടാനുള്ള തൊഴുത്തിനുള്ളിൽ.....
ഗ്രാമഫോൺ സൂചിക്കൊപ്പം ലോലമായിട്ടഗ്രം കൂർത്തു
കോമളമാംവാല് മെല്ലെച്ചുഴറ്റിക്കൊണ്ട് "
വിരാജിക്കുന്ന അരണയെ നമുക്ക് മറക്കാനാവുമോ?
ആശയഗംഭീരനായ ആശാൻ പോലും
ഈ പാരഡി വായിച്ചാൽ ചിരിച്ചു തല തല്ലില്ലേ?
മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് മികച്ച പാരഡികളെഴുതുന്നവർ ധാരാളം ഉണ്ടെന്നകാര്യം മറക്കാനാവില്ലാ.
കഥാപ്രസംഗകലയോടൊപ്പം വളർന്ന അവയെക്കുറിച്ചും അവയുടെ രചയിതാക്കളെക്കുറിച്ചും തുടർന്ന് ആവിർഭവിച്ച "കാസറ്റ് പാരഡികളെ"ക്കുറിച്ചും എഴുതാൻ വിസ് തരഭയത്താൽ മുതിരുന്നില്ലാ..
(Source Articles of Prof. P. C. Devassia )

Saturday, September 9, 2017

അനുരാഗ പൂര്‍ണിമ


തിരുവാതിര നോമ്പും നോറ്റു
ധനുമാസക്കുളിരില്‍ മുങ്ങി,
തനുവാകെ നനഞ്ഞുവരുന്നോ -
രനുരാഗ ചന്ദ്രികപോലെ-
ന്നകതാരില്‍ മിന്നിവിളങ്ങാ-
നനുരാഗപൂര്‍ണിമയായി ,
വരൂ ,നീയെന്‍ പ്രിയകാമിനീ ,
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

ഒരു നല്ല ഗാനം പാടാന്‍
വരൂ, നീയെന്‍ ചേതന തന്നില്‍,
നിറദീപം പോലെന്‍ ഹൃത്തില്‍
നിറയട്ടേ  നിന്‍റെ പ്രകാശം.
അനുരാഗപൂര്‍ണിമയായി,
അചിരേണ വന്നെന്‍ മനസ്സില്‍,
കമനീയശലഭങ്ങളാം
കവിതകളായ് നര്‍ത്തനമാടൂ...

നോക്കിന്‍ കടാക്ഷമലരായ്,
നീപൂക്കൂ, മമഭാവന തന്നില്‍
നറുമലരിന്‍ നവമുകുളത്താല്‍
നിറയുകയായ് മാനസവാടി.
വാക്കിന്‍ പ്രവാഹമായ്,നീ
ഒഴുകെട്ടെന്‍ തൂലികതന്നില്‍.

നിറമാര്‍ന്നോരെന്‍റെ കിനാക്കള്‍
നിറവേറും ദിനവും കാത്തു
ഇനിയെത്ര നാളുകളെണ്ണി,
കഴിയണമീയൂഷര ഭൂവില്‍.
അനുരാഗപൂര്‍ണിമയായി,
അണയൂ നീ കാവ്യാംഗനയാള്‍
വരൂ ,നീയെന്‍ പ്രിയകാമിനി,
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

Thursday, July 28, 2016

ചന്ദ്രയാൻ















അറിവിൻ മോഹനസ്വപ്‌നങ്ങൾ കാണുവാൻ
നിറവിൻ പൂർണ്ണകുംഭങ്ങളാകുവാൻ,
ചെറിയ കുട്ടിക്കുപോലും പ്രതീക്ഷയാം
അഗ്നിച്ചിറകു"നല്കി പറക്കാൻപഠിപ്പിച്ച
പ്രതിഭാധനനബ്ദുൾകലാമെന്ന സാത്വികാ
തവ,മഹിത ,ദീപ്തമാം സ്മരണയ്ക്കുവന്ദനം!
കരളുകണ്ണീർ പൊഴിക്കുന്നിതെങ്കിലും
കടമ ചെയ്യാതിനിയവധി പറയുവാൻ
തുനിയുകില്ലിനി മേലിലീ ഞങ്ങളും
തുണയാകട്ടെ! നിൻമാതൃക ഞങ്ങൾക്കും
അറിവിന്നനന്തമാ,മാകാശസീമയിൽ
മറഞ്ഞു,നീയൊരയഗ്നിശലഭമായെങ്കിലും
ഒരുനാളിൽവീണ്ടുമൊരു"ചന്ദ്രയാൻ" യാത്രതൻ
നിറവിൽ നിന്നരികത്തണയുവാനായിടും .
അതുവരെ നിൻദീപ്തസ്മരണയിൽ ഞങ്ങളും 
അനുഗമിച്ചിടാം നീ വഴികാട്ടിയ സരണിയിൽ

Monday, June 27, 2016

കരുണ ചെയ്യണേ ക്രിസ്തുനാഥാ

നിരാമയംനിന്റെ മുന്നിൽ നിൽക്കുവാൻ
കൃപാവരം നീ ചൊരിയേണമീശ്വരാ
ദുരിതരഹിതമായ്  ജഗത്തിൽ വാഴുവാൻ
കരുണ ചെയ്യണേ ക്രിസ്തുനാഥാ നീ

Wednesday, June 15, 2016

മിഥുനം














ഇടതടവില്ലാതിടവത്തിൽ
പെയ്തൊരുമഴയുടെ മേളത്തിൽ
ഒഴുകും പുഴയുടെ താളത്തിൽ
തഴുകി വരൂ നീ കുളിർകാറ്റേ

കർക്കിടകത്തിൻ കാര്ക്കശ്യം
എത്തും മുൻപൊരു സാന്ത്വനമായ്
പാത്തും പതുങ്ങിയുമെത്തുന്നു
നേർത്തൊരു വെയിലിൻ തിരനോട്ടം

മിഥുനം വന്നിണചേർന്നപ്പോൾ
വെയിലും മഴയും ഒന്നായി
തനുവും മനവും തളിർചൂടും
മാദകമന്മഥ രാവുകളായ്...

Monday, June 13, 2016

ദിവ്യകാരുണ്യം



അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം
ചിരകാലം മനുജനോടൊത്തു കഴിയുവാൻ
പരിപാവനമായോരീ സക്രാരിയിൽ
തിരുവോസ്തി രൂപനായ് മാറുവാൻ നീ
തിരുവുള്ളമായി നിൻ സ്നേഹവായ്പാൽ
ദിവ്യകാരുണ്യമായ്, നിറസാന്നിധ്യമായ്
നീ വന്നിടൂ നാഥാ എൻ ഹൃദയാന്തരേ
എന്റെ ബലഹീനതയൊക്കെയും മാറ്റി
എനിക്കാത്മധൈര്യം പകർന്നീടില്ലേ ?
അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം .

Saturday, May 28, 2016

അല്ഷിമേര്സു"



                                                                                  
                                          Image result for alzheimer's
                                                                       
നേരും നെറിവുമെന്തെന്നറിയാതെ
ഏറെക്കാര്യങ്ങൾ കിളിചൊല്ലുന്നമാതിരി
ചേലിലിലിടതടവില്ലാതെ ജല്പ്പിച്ചു കൂട്ടും
നിനക്കേതോ രോഗമാണ്,അതെ , രോഗമാണ് ..

നിനവിലും കനവിന്റെമധുരാനുഭൂതിയിൽ
നിതരാം നീന്തുന്നവാര്ദ്ധക്യകാലത്ത്
നിന്നെപ്പിടികൂടും നീരാളിയായ് വന്നു
മെല്ലേ,മറവിതൻനിലയില്ലാക്കയങ്ങളിൽ
നിന്നെയാഴ്ത്തുവാനെത്തുന്നവനല്ലോ
"അല്ഷിമേര്സ്സെന്ന ചെല്ലപ്പേരുള്ളവൻ !