Monday, June 27, 2016

കരുണ ചെയ്യണേ ക്രിസ്തുനാഥാ

നിരാമയംനിന്റെ മുന്നിൽ നിൽക്കുവാൻ
കൃപാവരം നീ ചൊരിയേണമീശ്വരാ
ദുരിതരഹിതമായ്  ജഗത്തിൽ വാഴുവാൻ
കരുണ ചെയ്യണേ ക്രിസ്തുനാഥാ നീ

Wednesday, June 15, 2016

മിഥുനം














ഇടതടവില്ലാതിടവത്തിൽ
പെയ്തൊരുമഴയുടെ മേളത്തിൽ
ഒഴുകും പുഴയുടെ താളത്തിൽ
തഴുകി വരൂ നീ കുളിർകാറ്റേ

കർക്കിടകത്തിൻ കാര്ക്കശ്യം
എത്തും മുൻപൊരു സാന്ത്വനമായ്
പാത്തും പതുങ്ങിയുമെത്തുന്നു
നേർത്തൊരു വെയിലിൻ തിരനോട്ടം

മിഥുനം വന്നിണചേർന്നപ്പോൾ
വെയിലും മഴയും ഒന്നായി
തനുവും മനവും തളിർചൂടും
മാദകമന്മഥ രാവുകളായ്...

Monday, June 13, 2016

ദിവ്യകാരുണ്യം



അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം
ചിരകാലം മനുജനോടൊത്തു കഴിയുവാൻ
പരിപാവനമായോരീ സക്രാരിയിൽ
തിരുവോസ്തി രൂപനായ് മാറുവാൻ നീ
തിരുവുള്ളമായി നിൻ സ്നേഹവായ്പാൽ
ദിവ്യകാരുണ്യമായ്, നിറസാന്നിധ്യമായ്
നീ വന്നിടൂ നാഥാ എൻ ഹൃദയാന്തരേ
എന്റെ ബലഹീനതയൊക്കെയും മാറ്റി
എനിക്കാത്മധൈര്യം പകർന്നീടില്ലേ ?
അപ്പവും വീഞ്ഞുമൊരു സ്വത്വമായതിൽ
നിത്യവും കുടികൊള്ളും ക്രിസ്തുനാഥാ
നിസ്തുലമാം നിൻ സ്നേഹത്തിൻ നാന്ദിയോ
അത്ഭുതമാകുമീ രൂപാന്തരം .

Saturday, May 28, 2016

അല്ഷിമേര്സു"



                                                                                  
                                          Image result for alzheimer's
                                                                       
നേരും നെറിവുമെന്തെന്നറിയാതെ
ഏറെക്കാര്യങ്ങൾ കിളിചൊല്ലുന്നമാതിരി
ചേലിലിലിടതടവില്ലാതെ ജല്പ്പിച്ചു കൂട്ടും
നിനക്കേതോ രോഗമാണ്,അതെ , രോഗമാണ് ..

നിനവിലും കനവിന്റെമധുരാനുഭൂതിയിൽ
നിതരാം നീന്തുന്നവാര്ദ്ധക്യകാലത്ത്
നിന്നെപ്പിടികൂടും നീരാളിയായ് വന്നു
മെല്ലേ,മറവിതൻനിലയില്ലാക്കയങ്ങളിൽ
നിന്നെയാഴ്ത്തുവാനെത്തുന്നവനല്ലോ
"അല്ഷിമേര്സ്സെന്ന ചെല്ലപ്പേരുള്ളവൻ !

സ്വർഗ്ഗ-നരക സങ്കേതങ്ങൾ







ദൈവത്തെ നമ്മളെന്നും ക്രൂരനായല്ലോകാണ്മൂ
ദൈവമൊരു സ്വാർത്ഥനാം രാജാധികാരിയോ ?
ദൈവത്തിന്നാദ്യസൃഷ്ടി മാലാഖമാരാണല്ലോ?
ദൈവത്തിൻസേവകരായവരെ നിയമിച്ചു..
സ്തുതിപാടിയവർ നിത്യം മടുത്തു,വെളിവായി
സ്മൃതിയിൽ ചില,ചിന്ത,സമന്മാരല്ലേ നമ്മൾ?
"സ്തുതിപാഠകരാവാൻ തങ്ങളാലാവില്ലല്ലോ
സ്തുതിക്കാനടിമത്വച്ചങ്ങല ധരിക്കുവാൻ,
സമത്വംകാംക്ഷിക്കുന്ന തങ്ങൾക്കു കഴിയില്ല".
നരകം ചൂണ്ടിക്കാട്ടി ദൈവ,മവരെ പേടിപ്പിച്ചു
സധൈര്യം തന്നെ ദൈവശാസനം നേരിട്ടവർ
ആദ്യവിപ്ലവമുദ്രാവാക്യങ്ങൾ മുഴക്കിയോ?
നേതാവു "ലൂസിഫരിൻ" വാക്കുകേട്ടവരൊക്കെ
നേരെപോയ്‌ ദൈവത്തോടെതിർക്കാൻ മടിച്ചില്ല
"സ്വർഗ്ഗത്തിലടിമയാകുന്നതിൽ ഭേദമല്ലേ ?
നരകത്തിൽ, ദുരിതത്തിൽ,സമന്മാരായീടുക
ദൈവമൊരേകാധിപരാജനായ് മാറിയത്രേ!
കൈവെടിഞ്ഞവരെയാ,നരകദുരിതത്തിൽ !
പാപകർമ്മികളെപ്പാടേ താഴേയ്ക്ക് തള്ളിയല്ലോ
ഭാവനാവിരചിതനരകം ,ഭയാനകം
കെടാത്ത തീയും തീയിൽ ചാകാത്ത പുഴുക്കളും
പുഴുക്കൾക്കൊപ്പം കൊടുംദുഷ്ടരാം മനുഷ്യരും
നരകം ചൂണ്ടിക്കാട്ടി മതങ്ങളെല്ലാം തന്നെ
മനുഷ്യർനമ്മെ,വൻഭീതിയിലാഴ്ത്തീടുന്നു
സാത്താനും "വീഴ്ത്തപ്പെട്ട മാലാഖമാരും" നമ്മേ
വീഴ്ത്തിടാമല്ലോ നിത്യദുരിതനരകത്തിൽ!
നരകമെന്നതൊരു മിഥ്യയാണതുപോലെ
സ്വർഗ്ഗമെന്നതും വെറും മനുജസങ്കൽപ്പമാം!
സ്നേഹമീഭൂമിയിലൊരുക്കും സ്വർഗ്ഗം നൂനം
സ്വാർഥത തുറന്നീടും നരകകവാടങ്ങൾ
പണ്ട് മഹാകവി ചൊല്ലിയതോർക്കൂ,നമ്മൾ
സ്വർഗ്ഗവും നരകവും തീർപ്പതീ ഭൂവിലല്ലോ
നമ്മുടെ കർമ്മത്താലേ തീർക്കുന്നു നമ്മളിന്നും
നന്മതിന്മയാം സ്വർഗ്ഗ- നരക സങ്കേതങ്ങൾ !

Wednesday, May 11, 2016

പുതുമഴ



പുതുമഴ പെയ്യുമ്പോൾ
മഴയോരഴകുള്ള പെണ്ണ്
പുതു മഴ,പുതുമോടി
ചേർന്നൊരു പെണ്ണ് !

പുതുമണ്ണിന്ഗന്ധമാം
മാദകസൌരഭ്യം
വാരിവിതറുന്ന പെണ്ണ്
മഴയോരഴകുള്ള പെണ്ണ് !

മൃദുലമായ് പെയ്യുമ്പോൾ
കളകളം മൊഴിയുന്ന
ചെറുനാണം
വിരിയുന്ന പെണ്ണ്
മഴയോരഴകുള്ള പെണ്ണ് !

മഴയാർത്തുപെയ്യുമ്പോൾ
മുടിയാട്ടക്കാരിയെപ്പോൽ 

 മുടിയഴിച്ചാടുന്ന 
മുടിയാട്ടക്കാരിപ്പെണ്ണ് !

പുതുമഴപെയ്യുമ്പോൾ
മഴയോരഴകുള്ള പെണ്ണ്
പുതുമഴ,പുതുമോടി
ചേർന്നൊരു പെണ്ണ് !

Friday, March 18, 2016

ശംബൂകൻ







സുചരിതരാം പ്രജകൾക്ക് ധർമ്മപരിപാലകൻ
രഘുവംശനൃപശ്രേഷ്ഠൻ രാമൻ,നരോത്തമൻ
രാഗ,ദ്വേഷരഹിത,ദയാശീല,ഭരണാധിപരാജ -
രാജനയയോദ്ധ്യവാഴും നാളിലുണ്ടായിപോൽ
വൃദ്ധനൊരു വിപ്രൻതന്നോമനപ്പൈതലിനെ
മൃത്യു,അകാലത്തിൽ കൊണ്ടുപോയതും ,കഷ്ടം!

"പിതൃകർമ്മം ചെയ്യേണ്ടവനെൻ ശിശുവിന്നപമൃത്യു
സുകൃതം പുലരുമീരാജ്യത്തിലുണ്ടാകാമോ,
ഏവമൊരു സംശയം വൃദ്ധബ്രാഹ്മണനുണർത്തുന്നു
ഹേതുവെന്ത്,ചൊല്ലൂ, ധർമ്മപാലകശിരോമണീ ?
പുത്രനെ പുനർജീവിപ്പിച്ചു നല്കിത്താൻ നീയെന്നുടെ
പുത്രവിയോഗദുഃഖം മാറ്റിടാൻ കനിയേണം"

ബ്രാഹ്മണോക്തികേട്ടു, മനോദുഃഖത്തിലാണ്ട നൃപൻ
ബ്രാഹ്മണശാപം നീക്കാൻ പോം വഴിതേടിയല്ലോ
രാജസദസ്സ്യരൊന്നായ് തന്നെ ചിന്തിച്ചു കൂലങ്കഷം
നാരദമുനിയപ്പോൾ ചൊല്ലിനാൻ കാരണങ്ങൾ

"ശൂദ്രജന്മത്തെ മാറ്റാൻ, താപസകർമ്മിയാകാൻ
ശംബൂകൻ,നീചകുലജാതനാം ശൂദ്രപ്പയൽ
തലകീഴായ് കിടന്നവൻ.തകിടം മറിക്കുന്നൂ 
തല മുറകളായ് പാലിക്കും ധർമ്മമീമാംസകളെ
അവനുടെയഹമ്മതി തീർത്തെങ്കിൽ മാത്രമല്ലോ
അയോദ്ധ്യദേശത്തിനി,ധർമ്മങ്ങൾ പുലർന്നീടൂ .."

മാമുനി ധരിപ്പിച്ച വാർത്തകൾ ശ്രവിച്ചപ്പോൾ
കോപിഷ്ഠനായ്ത്തീർന്ന രാമനോ വിറകൊണ്ടൂ
തത്ക്ഷണം തന്നെ രാജൻ കിങ്കരന്മാരോടൊത്തു
ധിക്കാരി,ശംഭൂകനെത്തേടിത്താൻ പുറപ്പെട്ടു.

കാനനമദ്ധ്യേയൊരു മരത്തിൽ "വവ്വാലിനെ"പ്പോൽ
കാണുമാറായ്തലകീഴായ്മേവിടും ശംഭൂകനെ
താഴെയോ അഗ്നിയാളിപ്പടരും കൊടും ചൂടിൽ
താപസനായവൻ വേദമന്ത്രങ്ങൾ ചൊല്ലീടുന്നു

കാരണമൊന്നും തന്നെ ചൊല്ലാതെ ശ്രീരാമനാ-
കാനനവാസിയെ വേഗം കാലനൂർക്കയച്ചല്ലോ
നിഗ്രഹം ശ്രീരാമനാൽ നിവർത്തിയായതിനാൽ
നിശ്ചയം,നിൻ പാപജന്മം പവിത്രമായിത്തീരാം
ശാപ ഗ്രസ്തയഹല്യ,ശിലയായിരുന്നോളെ
രാമസ്പർശനം ,സ്ത്രീരത്നമായ് മാറ്റിയില്ലേ ?