Tuesday, February 23, 2016

ദുര




നിനയ്ക്കുന്നു പലതും, കൊതിക്കുന്നു
ഞാനെനിക്കെന്തു കിട്ടും, മതിവരുന്നില്ലാ
ദുരയ്ക്കൊട്ടു ശമനം വരുന്നതുമില്ലാ ഞാൻ
പരക്കം പായുന്നതളന്നങ്ങെടുക്കാൻ
ആറടിമാത്രമെനിക്കിവിടാവശ്യമെന്ന -
തറിയാതെ,വെറുതേ,ഞാനലഞ്ഞവിരാമം
തേടിനടന്നേൻ,ഭൂമി കൂടുതൽ നേടാൻ !
ഓടിയലഞ്ഞേനേറെ സ്വന്തമാക്കീടാൻ !
അസ്തമിക്കും മുമ്പേ എത്ര ഞാൻ ഓടും
അസ്തപ്രജ്ഞനായ് വീണല്ലോ ധരണിയിൽ!


Monday, February 22, 2016

ചുംബനം






ചുംബനം ,ഒരു മൃദു ചുംബനം   
അമ്മതൻ നിർവൃതി,മണിമുത്തമായി
ആദ്യമെൻ നെറ്റിയിലർപ്പിച്ചൊരു
പ്രിയചുംബനം! എത്ര സുഖദായകം !  

ദാമ്പത്യവല്ലരി പൂ ചൂടി,നിർവൃതി!
ഭാഗ്യത്തിലാനന്ദാശ്രു,വിലോലരാം
മാതാപിതാക്കളെനിക്കേകി, മുത്തങ്ങൾ
രത്നങ്ങൾ തോല്ക്കുന്ന  മണിമുത്തുകൾ!

അച്ഛനുമമ്മയും കൂട്ടായെനിക്കേകി-
യരുമയാം പൊന്നനിയനാം കുഞ്ഞിനെ,
അവനെത്ര ചുംബനപ്പൂക്കൾ ഞാൻ നല്കി-
യെന്നറിയില്ല, കൈയ്യും കണക്കുമില്ല !

കാലം കടന്നു പോയ്‌,നാണം കൂമ്പുന്ന
പൂവുപോൽ ഞാനോ തരുണിയായ്‌...
പരിരംഭണത്തിൻ രതിസുഖനിർവൃതി!
ഞാനാകെ കോരിത്തരിച്ചപ്പോളെന്നധര-
മലരിലൊരു കരിവണ്ടിൻ  മധുചുംബനം!
നല്ല ചുടു ചുംബനം മോഹ രതിചുംബനം

ഞാനുമൊരമ്മയായ് മാറിയ വേളയിൽ
എന്നോമനക്കുഞ്ഞിനേകിയൊരായിരം
ഉമ്മകൾ! ഒരമ്മതൻ ധന്യതചാർത്തിയ
പവിത്രസ്നേഹത്തിന്നടയാള മുദ്രകൾ !

അന്നൊരുനാളിൽ കോടിപുതച്ചെന്നമ്മ
കണ്ണുമടച്ചുകിടന്ന നേരത്തെന്നുണ്ണിക്കുട്ടൻ 
മുട്ടിലിഴഞ്ഞു ചെന്നമ്മതൻമേനിയിൽ
മുത്തമേകി,യതന്ത്യചുംബനപ്പൂവുകൾ!

ചുംബനം,നമുക്കിമ്പമേകുമെന്നാകിലും 
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ ! 

ചുംബനം,നമുക്കിമ്പമേകുമെന്നാകിലും 
ചില നൊമ്പരവുമേകുമതിന്നോർമ്മകൾ !

Saturday, February 6, 2016

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ

















ഒറ്റയ്ക്ക്പാടുന്നൊരു പൂങ്കുയിൽ വന്നെന്റെ
മുറ്റത്തെ തൈമാവിൻ കൊമ്പത്തിരിപ്പിതാ
ഏറ്റം മധുരമായ് പാടിയിട്ടും ,എന്തേ ?
ഏറ്റുപാടുന്നില്ല നീ, കൂട്ടിന്നിണക്കിളീ ?
മാന്തളിരുണ്ടു മതിമറന്നോ നീ ,നിൻ
കാന്തനെ വിട്ടകലേക്ക് പറന്നിതോ ?
പലരുമാപ്പാട്ടു കേട്ടിരുന്നെങ്കിലും
അലര് വീണാസ്വനമാർന്നൊരാപ്പാട്ടി
ന്നൊരുസാന്ത്വനത്തിന്നെതിർപാട്ട് പാടാൻ
അരുമക്കിടാങ്ങളും ചൊടിയോടെ വന്നില്ല
ഒറ്റയ്ക്ക് പാടിത്തളർന്നൊരാ പൂങ്കുയിൽ
ചുറ്റും പരതുന്നോരെതിർപാട്ടു കേള്ക്കുവാൻ....

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുവൂറും പാട്ടുമായ് നീ എത്തുകില്ലേ പ്രിയേ?

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?









Sunday, January 31, 2016

"മാ നിഷാദ"















"അരുതരുത്‌ കാട്ടാളാ"
ആദികവിതൻ മനസ്സിൽ
ദുഃഖമുണർത്തിയോരീ
അസ്വസ്ഥയുടെ ഗീതം
അനുരഞ്ജനത്തിൻ
അമര സംഗീതമായിനി
മുഴങ്ങട്ടെയീ മനോഹര
ഭാരതമാം ഭൂവിൽ!

ഇണചേരും കലികത്തെ
അമ്പെയ്തു കൊല്ലുവാൻ
അരുതരുതു കാട്ടാളർ
തുനിയാതിരിക്കട്ടെ !

മാ നിഷാദ" എന്നിനി
മുനിയുടെ ശാപമീ
മഹിതമാം ഭൂവിൽ
മുഴങ്ങാതിരിക്കട്ടെ !

കൊടിയേന്തി,കൊടിയ
കൊലചെയ്യാൻ മടിയാത്ത
കാട്ടാള ജന്മങ്ങൾ
ഇനിയുമീ നാട്ടിൽ
പിറക്കാതിരിക്കട്ടെ !

കലിയുടെ ദൃഷ്ടികൾ
കരിയിച്ചു കളയാത്ത
കലികകൾ വിടരട്ടീ
കമനീയമാം ഭൂവിൽ!

Monday, January 25, 2016

ദുഃഖസ്മൃതിയാർന്നോരോണം




കരിമുകിലുകൾ മാനത്തു നിന്നകന്നു
കരിമഷി കണ്‍കൾ നിറഞ്ഞു നില്പ്പൂ..
ഒരു നോക്ക് കാണുവാനെന്നു വരും
മറുനാട്ടിൽ പോയൊരെൻ മാരനവൻ
ഓണം വന്നെത്തുന്നതിനും മുൻപേ
ഓടിയെത്തുമെന്നോതിപ്പോയതല്ലേ ?
വാടിയ നെയ്താമ്പൽപ്പൂവ്പോലെ
വാടിയോരെൻ മുഖം കാണുന്നില്ലേ ?
കാടായ കാടൊക്കെ പൂത്തുലഞ്ഞൂ
നാടായ നാടൊക്കെ പൂവിളികൾ!
അത്തം കഴിഞ്ഞിത്ര നാളായിട്ടും
എത്താത്തതെന്തേ, നീ,യെത്തുകില്ലേ
ആദ്യത്തെ മാമുണ്ണാനാശയോടെ
ആദ്യത്തെ കണ്മണിപ്പൈതലൊപ്പം
പാർത്തിരിപ്പൂ, ഞാൻ നിന്നാഗമനം
ആർത്തിയോടെ, നീ വരാത്തതെന്തേ ?

Wednesday, January 6, 2016

ഋതുസംഗമം



കൂ.. കൂ..രവത്താൽ
സ്വാഗതം പാടുന്നു
കോകില ജാലങ്ങൾ
മാകന്ദ ശാഖിയിൽ !
തംബുരു മീട്ടുന്ന
കാറ്റിനോടൊപ്പം
മന്ദഹസിച്ചെത്തി
വാസന്ത റാണി !
സൌരഭ്യമോലുന്ന
പൂക്കൾ വിടർത്തി
സുസ്മേരവദനയായ്
വാസന്തി നില്പൂ..
നൃത്തവിലോലരായ്
ചിത്ര ശലഭങ്ങൾ
ചിത്രാങ്കിതമായ
ചിറകുകൾ വീശി!
ഋതുമതിയായൊരു .
ഭൂമിയാം ദേവി ..
ഋതുസംഗമത്തിന്റെ
ഗീതികൾ പാടി..
മനസ്സാം മാകന്ദ
ശാഖിയിൽ നിറയെ
തരളിത മോഹങ്ങൾ
തളിരണിയുന്നൂ ..

Monday, December 21, 2015

ക്രിസ്മസ്




                                      
"ഏകാന്ത സുന്ദര നിശീഥം
നിതാന്ത നിശബ്ദ നിശീഥം"
ലോകാധിനാഥൻ
ശ്രീയേശു ദേവൻ
ഭൂജാതനായ രാത്രി
ആദ്യത്തെ ക്രിസ്മസ്
രാത്രി

മഞ്ഞിൻ മുഖ പടം 
മെല്ലെയൊതുക്കി
ധനുമാസ ചന്ദ്രിക
ചിരി തൂകി നില്ക്കേ, 
താരാ ഗണങ്ങൾ
കണ്‍ചിമ്മി നില്ക്കേ,
ആകാശ വീഥിയിൽ
ഘോഷിതമായൊരു
സ്വർഗ്ഗീയ ഗീതത്തിൻ
കാഹള നാദം!

"അത്യുന്നതങ്ങളിൽ
ദൈവ മഹത്വം
സന്മനസുള്ളൊരു
മാനവനവനിയിൽ 
ശാന്തി !ശാന്തി 
ശാന്തിനിതാന്തം"

അവതാരം ചെയ്ത
ദൈവ പുത്രനന്നു
കാലിത്തൊഴുത്തോ
ജന്മഗേഹം?
രാജാധി രാജൻ
ഭൂജാതനായത്‌
കാലികൾക്കൊപ്പം
പുൽക്കൂട്ടിൽ  ?

തീർക്കാം നമുക്കൊരു
പുൽക്കൂട്‌
സുകൃത ഹൃദയ
പുൽക്കൂട്‌
വന്നു പിറക്കട്ടെ,
ശാന്തി സ്വരൂപനാം
ഉണ്ണിയേശു 
ആ പുൽക്കൂട്ടിൽ!
നമ്മുടെ  മാനസ
മണിത്തൊട്ടിലിൽ!