Saturday, February 6, 2016

ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ

















ഒറ്റയ്ക്ക്പാടുന്നൊരു പൂങ്കുയിൽ വന്നെന്റെ
മുറ്റത്തെ തൈമാവിൻ കൊമ്പത്തിരിപ്പിതാ
ഏറ്റം മധുരമായ് പാടിയിട്ടും ,എന്തേ ?
ഏറ്റുപാടുന്നില്ല നീ, കൂട്ടിന്നിണക്കിളീ ?
മാന്തളിരുണ്ടു മതിമറന്നോ നീ ,നിൻ
കാന്തനെ വിട്ടകലേക്ക് പറന്നിതോ ?
പലരുമാപ്പാട്ടു കേട്ടിരുന്നെങ്കിലും
അലര് വീണാസ്വനമാർന്നൊരാപ്പാട്ടി
ന്നൊരുസാന്ത്വനത്തിന്നെതിർപാട്ട് പാടാൻ
അരുമക്കിടാങ്ങളും ചൊടിയോടെ വന്നില്ല
ഒറ്റയ്ക്ക് പാടിത്തളർന്നൊരാ പൂങ്കുയിൽ
ചുറ്റും പരതുന്നോരെതിർപാട്ടു കേള്ക്കുവാൻ....

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുവൂറും പാട്ടുമായ് നീ എത്തുകില്ലേ പ്രിയേ?

മധുമാസമായില്ലേ, മാമ്പൂ വിരിഞ്ഞില്ലേ
മധുരമായ് പാടി നീ എത്തുകില്ലേ പ്രിയേ?









Sunday, January 31, 2016

"മാ നിഷാദ"















"അരുതരുത്‌ കാട്ടാളാ"
ആദികവിതൻ മനസ്സിൽ
ദുഃഖമുണർത്തിയോരീ
അസ്വസ്ഥയുടെ ഗീതം
അനുരഞ്ജനത്തിൻ
അമര സംഗീതമായിനി
മുഴങ്ങട്ടെയീ മനോഹര
ഭാരതമാം ഭൂവിൽ!

ഇണചേരും കലികത്തെ
അമ്പെയ്തു കൊല്ലുവാൻ
അരുതരുതു കാട്ടാളർ
തുനിയാതിരിക്കട്ടെ !

മാ നിഷാദ" എന്നിനി
മുനിയുടെ ശാപമീ
മഹിതമാം ഭൂവിൽ
മുഴങ്ങാതിരിക്കട്ടെ !

കൊടിയേന്തി,കൊടിയ
കൊലചെയ്യാൻ മടിയാത്ത
കാട്ടാള ജന്മങ്ങൾ
ഇനിയുമീ നാട്ടിൽ
പിറക്കാതിരിക്കട്ടെ !

കലിയുടെ ദൃഷ്ടികൾ
കരിയിച്ചു കളയാത്ത
കലികകൾ വിടരട്ടീ
കമനീയമാം ഭൂവിൽ!

Monday, January 25, 2016

ദുഃഖസ്മൃതിയാർന്നോരോണം




കരിമുകിലുകൾ മാനത്തു നിന്നകന്നു
കരിമഷി കണ്‍കൾ നിറഞ്ഞു നില്പ്പൂ..
ഒരു നോക്ക് കാണുവാനെന്നു വരും
മറുനാട്ടിൽ പോയൊരെൻ മാരനവൻ
ഓണം വന്നെത്തുന്നതിനും മുൻപേ
ഓടിയെത്തുമെന്നോതിപ്പോയതല്ലേ ?
വാടിയ നെയ്താമ്പൽപ്പൂവ്പോലെ
വാടിയോരെൻ മുഖം കാണുന്നില്ലേ ?
കാടായ കാടൊക്കെ പൂത്തുലഞ്ഞൂ
നാടായ നാടൊക്കെ പൂവിളികൾ!
അത്തം കഴിഞ്ഞിത്ര നാളായിട്ടും
എത്താത്തതെന്തേ, നീ,യെത്തുകില്ലേ
ആദ്യത്തെ മാമുണ്ണാനാശയോടെ
ആദ്യത്തെ കണ്മണിപ്പൈതലൊപ്പം
പാർത്തിരിപ്പൂ, ഞാൻ നിന്നാഗമനം
ആർത്തിയോടെ, നീ വരാത്തതെന്തേ ?

Wednesday, January 6, 2016

ഋതുസംഗമം



കൂ.. കൂ..രവത്താൽ
സ്വാഗതം പാടുന്നു
കോകില ജാലങ്ങൾ
മാകന്ദ ശാഖിയിൽ !
തംബുരു മീട്ടുന്ന
കാറ്റിനോടൊപ്പം
മന്ദഹസിച്ചെത്തി
വാസന്ത റാണി !
സൌരഭ്യമോലുന്ന
പൂക്കൾ വിടർത്തി
സുസ്മേരവദനയായ്
വാസന്തി നില്പൂ..
നൃത്തവിലോലരായ്
ചിത്ര ശലഭങ്ങൾ
ചിത്രാങ്കിതമായ
ചിറകുകൾ വീശി!
ഋതുമതിയായൊരു .
ഭൂമിയാം ദേവി ..
ഋതുസംഗമത്തിന്റെ
ഗീതികൾ പാടി..
മനസ്സാം മാകന്ദ
ശാഖിയിൽ നിറയെ
തരളിത മോഹങ്ങൾ
തളിരണിയുന്നൂ ..

Monday, December 21, 2015

ക്രിസ്മസ്




                                      
"ഏകാന്ത സുന്ദര നിശീഥം
നിതാന്ത നിശബ്ദ നിശീഥം"
ലോകാധിനാഥൻ
ശ്രീയേശു ദേവൻ
ഭൂജാതനായ രാത്രി
ആദ്യത്തെ ക്രിസ്മസ്
രാത്രി

മഞ്ഞിൻ മുഖ പടം 
മെല്ലെയൊതുക്കി
ധനുമാസ ചന്ദ്രിക
ചിരി തൂകി നില്ക്കേ, 
താരാ ഗണങ്ങൾ
കണ്‍ചിമ്മി നില്ക്കേ,
ആകാശ വീഥിയിൽ
ഘോഷിതമായൊരു
സ്വർഗ്ഗീയ ഗീതത്തിൻ
കാഹള നാദം!

"അത്യുന്നതങ്ങളിൽ
ദൈവ മഹത്വം
സന്മനസുള്ളൊരു
മാനവനവനിയിൽ 
ശാന്തി !ശാന്തി 
ശാന്തിനിതാന്തം"

അവതാരം ചെയ്ത
ദൈവ പുത്രനന്നു
കാലിത്തൊഴുത്തോ
ജന്മഗേഹം?
രാജാധി രാജൻ
ഭൂജാതനായത്‌
കാലികൾക്കൊപ്പം
പുൽക്കൂട്ടിൽ  ?

തീർക്കാം നമുക്കൊരു
പുൽക്കൂട്‌
സുകൃത ഹൃദയ
പുൽക്കൂട്‌
വന്നു പിറക്കട്ടെ,
ശാന്തി സ്വരൂപനാം
ഉണ്ണിയേശു 
ആ പുൽക്കൂട്ടിൽ!
നമ്മുടെ  മാനസ
മണിത്തൊട്ടിലിൽ!


Saturday, December 19, 2015

ക്രിസ്തുമസ് രാവുകൾ


                               
                             
"ബേത് ലഹേമേ നീ
യഹൂദിയാ തന്നിലെ
വെറുമൊരു ചെറിയ 
നഗരമെന്നാകിലും
നരകുല പാലകൻ
രാജാധിരാജനാം
യേശു പിറന്നിടും
നിൻ മടിത്തട്ടിലിൽ"
ഈ വചനം,തിരുവചനം
മൂർത്തമായി ഒരു 
ധനുമാസ രാവിൽ
ബേത് ലഹേമിൽ  
ഒരു ഗോശാലയിൽ
ഭൂജാതനായല്ലോ
ദൈവ പുത്രൻ!


ആ ദിവ്യശിശുവിന്
ആരാധനയേകാൻ
ആദ്യമായെത്തിയ
ആട്ടിടയർ ചേർന്ന്
ആമോദ ചിത്തരായ്
ആദ്യത്തെ കരോൾ
ഗാനങ്ങൾ  പാടി ..

ആട്ടിടയർക്കന്നു
വഴി കാട്ടിയായൊരു
ദിവ്യമാം  താരകം
വെളിവായി നിന്നൂ
വാന വീഥിയിൽ!

മാലാഖമാരുടെ
കാഹള ശബ്ദം
ആശംസാ ഗാനമായ്
ഒഴുകിയെത്തീ...
ഒരു കീർത്തനം
ദിവ്യ സങ്കീർത്തനം   
മുഖരിതമായീ
ഗഗന വീഥിയിൽ,

"അത്യുന്നതങ്ങളിൽ
ദൈവത്തിനു
സ്തുതി !
സന്മനസ്സുള്ള
മർത്യനു
ശാന്തി!
ആദ്യത്തെ ക്രിസ്തുമസ്
ആശംസാ ഗീതം
മാലാഖമാരന്നു
പാടീ നമുക്കായ് ...

അവതാരം ചെയ്തൊരു
രക്ഷകനേശുവിൻ
അപദാനങ്ങൾ
നമുക്കു വാഴ്ത്താം...

ക്രിസ്തുമസ് ഗാനങ്ങൾ
അവിരാമം പാടി
ആഘോഷമാക്കിടാം
ഈ പുണ്യ രാവുകൾ
കരുണാമയനാം
യേശുവിൻ ശാന്തി
തഴുകിയെത്തട്ടെയീ 
തരളിത രാത്രിയിൽ !



 





Wednesday, December 2, 2015

ഇഷ്ടാനിഷ്ടങ്ങൾ


കണ്ണാടി തന്നില് പ്രതിച്ഛായ കാണ്‍കെ
കദനമിരമ്പിയെന്നുള്ളിന്റെള്ളിൽ
ആകെ മെലിഞ്ഞു, ഞാനിനിയാവതില്ല
ആലസ്യമില്ലാതെയോടി നടക്കാൻ
അനുദിനം വ്യായാമമേറെ ഞാൻ ചെയ്തു
അല്പവും മേദസ്സെൻ ദേഹത്തിലില്ല
മത്സ്യ മാംസാദികൾ വർജ്ജിച്ചു പാടെ
ലഹരി പദാർത്ഥങ്ങളെല്ലാം ത്യജിച്ചു
പച്ചക്കറിയും ശുദ്ധമാം പാലും
തുമ്പപ്പൂപോലുള്ള വെള്ളരിച്ചോറും
നിത്യം ഭുജിച്ചു കഴിഞ്ഞു ഞാൻ യോഗ്യൻ
നിത്യരോഗിയായ്ത്തീരാതിരിക്കാൻ!
എന്നിട്ടുമിന്നു ഞാൻ വൈദ്യരെ കണ്ടു
ടെസ്റ്റുകൾ പലതും ചെയ്യേണ്ടി വന്നു .
ടെസ്റ്റിൻ ഫലവുമായ് ഡോക്ടറെ കണ്ടു
"ബീപീയല്പം കൂടുതലാണതു
പാല്പിട്ടേഷനു കാരണമാകാം
ഫാസ്റ്റിംഗ് ഷുഗറത് നോർമലല്ലല്ലോ ?
പഞ്ചാരയധികം കഴിക്കായ്ക നിങ്ങൾ,
നല്ല കൊലോസ്ട്രോളും വേണ്ടത്രയില്ല
ചീത്ത കൊലോസ്ട്രോള് കണ്ട്രോള് ചെയ്യാൻ
ഇനിയും മെലിയേണം ഡയറ്റു ചെയ്യേണം
ഇഷ്ടഭോജ്യങ്ങൾ വർജ്ജിക്ക വേണം
പാലും പാലിൻ വക ഭേദമൊന്നും
മേലിൽ നിങ്ങൾ കഴിക്കല്ലേ കേട്ടോ"
ക്ളിഷ്ടമായ് ചൊല്ലിയാ ഭിഷഗ്വരൻ താൻ
കഷ്ടമേ,കഷ്ടമല്ലാതെന്തു ഞാൻ ചൊല്ലാൻ
കഷ്ടപ്പെട്ടിങ്ങനെ ജീവിക്ക തന്നെ
ഇഷ്ടജനങ്ങളോടൊത്തു കഴിയാൻ
ഇഷ്ടങ്ങൾ പലതും അനിഷ്ടമാക്കേണം..