Saturday, June 6, 2015

ബീജാങ്കുരങ്ങൾ



ഇന്നിന്റെ ബീജാങ്കുരങ്ങൾ ഞങ്ങൾ, നാളെ 
മന്നിതിൽ ശീതളച്ഛായ നല്കീടുവാൻ 
വൻ വൃക്ഷമായി വളർന്നിടേണ്ടോർ

ഹരിതപത്രക്കുടചൂടി,ധരണിക്ക് 
ദുരിതമകറ്റി കാത്തിടുവോർ ,ഞങ്ങൾ
വളവും വെളിവുമേകിയീഞങ്ങളെ 
തളരാതെ,വളയാതെ,വളർന്നുയരാൻ 
തെല്ലു കനിവിയറ്റാൻ കടപ്പെട്ടോർ,നിങ്ങൾ 

ഇന്നിന്റെ ബീജാങ്കുരങ്ങൾ ഞങ്ങൾ, നാളെ 
മന്നിതിൽ ശീതളച്ഛായ നല്കീടുവാൻ 
വൻ വൃക്ഷമായി വളർന്നിടേണ്ടോർ!

Sunday, May 24, 2015

എന്റെ കവിത


നിദ്രാവിഹീനനായ് ഞാൻ ചില രാത്രിയിൽ
കാത്തിരിക്കുന്നൊരു നേരം.
പാത്തും പതുങ്ങിയുമെത്തുമെൻ ചാരേ
ചില വാക്കുകൾ ,കേകിയെപ്പോലെ.
ബന്ധിതമാക്കും ഞാൻ വർണ്ണമയൂഖത്തെ-
യെൻമാനസമാകുന്ന കൂട്ടിൽ.
നേരം പുലരുമ്പോളാമായാമയൂരം
കൂടും പൊളിച്ചുപോയെന്നാലും
കൂടിന്റെയുള്ളിലെനിക്കോമനിക്കാനായ്
കാണുമൊരഞ്ചാറു പീലി.
ദാനമായ്‌ കിട്ടിയോരോമനപ്പീലികൾ .
മോഹമായ് നില്ക്കും മനസ്സിൽ!
മോഹമയിൽപ്പീലിത്തുണ്ടുപെറുക്കി,ഞാൻ
തീർക്കും ചാരുതയാണെന്റെ കവിത !

Thursday, May 7, 2015

ഘടോല്‍ക്കചന്‍


ഞാൻ ഘടോല്‍ക്കചന്‍
ഭീമസേനന്റെയരുമ സുതൻ 
ഭീമനിലനുരക്ത,ഹിഡിംബി
ഭീമനു നൽകിയ വന്യസുതൻ 
പാണ്ഡവ ഭ്രാതാക്കൾക്കാദ്യം 
പിറന്നൊരു പുത്രനിതെന്നാലും 
പാടെ പരിത്യക്തനായവൻ ഞാൻ!
ഞാൻ ഘടോല്‍ക്കചന്‍

വനശക്തിയായ് ഗഹനവനങ്ങളിൽ 
വിഹ്വലത തീർത്തു മദിച്ചവൻ ഞാൻ 
കാടിന്റെ നീതി ബോധത്തിൽ വേരൂന്നി 
കാനന സുകൃതങ്ങൾ മാത്രം ചെയ്തവൻ 
ഞാൻ ഘടോല്‍ക്കചന്‍!

അച്ഛനെന്നെ സ്മരിക്കുന്ന മാത്രയിൽ 
അച്ഛന്റെ ഇച്ഛ നിവർത്തിച്ചവ-
നച്ഛന്റെയാൾക്കാരെ തോളിൽ ചുമ-
ന്നടവിയിലൂടെ ഗമിച്ചവൻ ഞാൻ 
ഞാൻ ഘടോല്‍ക്കചന്‍!

വില്ലാളി വീരനര്ജ്ജു്നനെ കൊല്ലാൻ 
നല്ലോരായുധം വരലബ്ധമായിട്ടും 
പാർത്ഥനിഗ്രഹാർഥം കരുതിയ വേൽ 
എന്റെയീ മാർതടത്തിലേറ്റി, 
മൃത്യുവെ,പ്പുല്കിയിളയച്ഛനു 
രക്ഷകനായി ത്തീർന്നതും ഞാനല്ലോ? 
ഞാൻ ഘടോല്‍ക്കചന്‍!

അഭിമന്യു രാജകുമാരനെ വാഴ്ത്തുവോർ 
അടവിതൻ പുത്രനാമെൻ യുദ്ധവീര്യത്തെ 
അറിയേണ്ടത് പോലറിഞ്ഞില്ല, പറഞ്ഞില്ല 
അതിനു ഞാൻ പാടേ പരിത്യക്തയായൊരു 
രാക്ഷസി മാതാവിൻ പുത്രനായിപ്പിറന്നവൻ 
ഞാൻ ഘടോല്‍ക്കചന്‍!

പാണ്ഡവ ഭ്രാതാക്കൾക്കാദ്യം 
പിറന്നൊരു പുത്രനിതെന്നാലും 
പാടെ പരിത്യക്തനായവൻ ഞാൻ 
ഞാൻ ഘടോല്‍ക്കചന്‍!


Saturday, April 18, 2015

ഭ്രമാത്മക ഭ്രമര ചിന്തകൾ



ഈ രാവൊടുങ്ങും വേഗം 
വരുമുഷസുപ്രകാശം പരത്തും
പ്രാണ നാഥൻ,സൂര്യനാശ്ലേഷത്തി-
നായ്,തൻ കരതാരു നീട്ടിടും വേള-
യീക്കമലഹൃദയം താനേ തുറന്നീടു-
മെന്നൊരു മധുരംമാം പ്രതീക്ഷ-
യാർന്നളി പൂവിന്നകത്തു മേവി
മധുര സ്വപ്നം കണ്ടിരുന്നാൻ ....
വിധിയെന്നു ചൊല്ലി കരയുക വണ്ടേ,
വഴിയേപോയൊരു കരി കളിയാൽ
വെറുതേ പിഴുതാൻ കൂമ്പിയോരാ
താമരമൊട്ടു വേഗം തൻ തുമ്പിയാൽ...  

(രാത്രിര്‍ഗമിഷ്യതി ഭവിഷ്യതി സുപ്രഭാതം
ഭാസ്വാനുദേഷ്യതി ഹസിഷ്യതി പങ്കജശ്രീഃ ।
ഇത്ഥം വിചിന്തയതി കോശഗതേ ദ്വിരേഫേ
ഹാ ഹന്ത ഹന്ത നളിിനീം ഗജ ഉജ്ജഹാര)


Friday, April 17, 2015

നൊമ്പരപ്പൂവ്‌




















ഞാനുമൊരു കൊന്നപ്പൂ
ആരാരും കാണാതെ,
വേലിക്കരുകിലായ്, 
വേനലിൽ പുഷ്പിച്ചു
വാടിക്കൊഴിഞ്ഞീടാൻ
ദുര്യോഗമുള്ളവൾ !

കുലമൊന്നാണെങ്കിലും
വിലയില്ലാത്തോളല്ലോ
മലയാളികളാംനിങ്ങൾ
മഞ്ഞണിക്കൊന്നയെ
കണികണ്ടുണരുന്നൂ...

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
കണികാണാൻ കൊള്ളില്ല
അണിയാനും കൊള്ളില്ല

കാണാനൊരു സുന്ദരിയാം 
ഞാൻ  ശീമയാണത്രേ !
ആരാരിന്നറിയുന്നെ-
ന്നാത്മാവിൻ നൊമ്പരം .

Wednesday, April 15, 2015

വിഷുക്കൈനീട്ടം

വിഷമ,രഹിത,ഹരിത,ഭരിത
വിശുദ്ധിയാർന്ന കേരളം
വിഷുക്കണി കണ്ടുണരട്ടെ!
വിളനിലമൊരുക്കുക,
വിത്തുകൾ വിതയ്ക്കുക
വിഷമയശൂന്യഭക്ഷ്യവും
വിനയൊഴിഞ്ഞ വാസവും
വിഷുക്കൈനീട്ടമാവട്ടെ !

Saturday, April 11, 2015

വിഷുക്കണിത്താലം




 
കണിക്കാഴ്ചയല്ലേ ഞാൻ, വിഷുക്കാലമല്ലേ 
കനൽക്കാറ്റ് വീശിക്കരിഞ്ഞുവെന്നാലും
എനിക്കാവതില്ലയ്യോ പൂക്കാതിരിക്കാൻ
എനിക്കാവതില്ലല്ലോ പൂക്കാതിരിക്കാൻ
എൻ നാടിന്നൈശ്വര്യത്തൊങ്ങലുപോലെൻ
മനസിന്റെ നിർവൃതിയാണീ പൂക്കൾ !
വിഷുപ്പക്ഷി വന്നു വിളിക്കുന്ന കാലം
വിടരാതിരിക്കാനെനിക്കാവതില്ല,
പൂക്കാതിരിക്കാനെനിക്കാവതില്ല, ഞാൻ
കണിക്കാഴ്ചയല്ലേ ? ഇതു വിഷുക്കാലമല്ലേ ?
കാർവർണ്ണനുണ്ണി കനിഞ്ഞേകിയതിന്നാൽ 
കർണ്ണികാരം ഞാൻ സ്വർണ്ണ പ്രഭയിൽ
കാർവർണ്ണനൊപ്പം  കണിയായി ഞാനും
കണിത്താലം തന്നിൽ തെളിഞ്ഞിരിപ്പല്ലോ ?

(ആശയം കടപ്പാട് ശ്രീ അയ്യപ്പ പണിക്കർ )