Friday, December 5, 2014

ഇനിയും കൊഴിയാത്ത ഇല


 

ഇലയൊന്നു കൂടിയുതിർന്നാൽ
മതി, എന്റെ  ജീവനൊടുങ്ങും
അത് വരെ ഞാനെന്തു ചെയ്യാൻ
ഇത് പോൽ ചില വരികളെഴുതാം

കഠിനമാം സന്നിപാതജ്വര-
ബാധിതനാണല്ലോ ഞാൻ
എൻ നെഞ്ചിന്നുള്ളിൽ നിറയെ
രോഗാണു നിറഞ്ഞേ പോയ്‌

ഓ. ഹെൻട്രി തന്നുടെ കഥ പോൽ
ഇലയൊന്നു കൊഴിഞ്ഞെന്നാകിൽ
ഇനിയൊന്നു കൂടിയുതിർന്നാൽ
മതി,എന്റെ  ജീവനൊടുങ്ങും

മരണത്തിൻ കാഹളമായി
വീശുന്നൊരു ശീതക്കാറ്റിൽ
പൊഴിയുന്നോരിലകൾ താഴെ
ശവതുല്യം  നിറയുന്നല്ലോ?

ഇലയില്ലാ മരങ്ങളാകെ
പ്രേതംപോൽ വിറകൊള്ളുന്നു
ശ്മശാനമൂകതയെങ്ങും
പ്രശാന്തി കളിയാടുന്നൂ

ഇനി നാളെ പുലരി വിടരും
ഇലയില്ലാമരമതു കാണാൻ
ഇമയൊന്നു  തുറന്നീടുവാൻ
കഴിയാതെ ഞാൻ മരവിക്കും

ഇലയൊന്നു കൂടിയുതിർന്നാൽ
ഇനിയൊന്നും കാണില്ല ഞാൻ
ഈ രാവിലൊരിക്കൽക്കൂടി
മധുരമാം സ്വപ്നവുമായ്
മതിമറന്നുറങ്ങീടട്ടെ, ഞാൻ

നേരം പുലർന്നു കഴിഞ്ഞു
ഭൂപാളം പാടീ കിളികൾ
മന്ദമായ് വീശുന്നനിലൻ
മൊട്ടിട്ടൂ പുതുമുകുളങ്ങൾ

ചിരി തൂകി നിൽപൂ പ്രകൃതി
പ്രകൃതിയോടൊപ്പം കഴിയാൻ
പ്രത്യാശാഭരിതം ഹൃദയം
പതിവു പോൽ മന്ത്രിക്കുന്നൂ
"ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ "
മമ ഹൃദയം മന്ത്രിക്കുന്നു
മെല്ലെ ഞാൻ മിഴികൾ തുറന്നു .
ഇല്ല, കൊഴിഞ്ഞില്ലിന്നും, കൊഴി
യാൻ വിതുമ്പിയൊരിലയും .
ശിശിരം കൊഴിഞ്ഞുവല്ലോ
വാസന്തം വന്നു വിളിപ്പൂ ...

Thursday, December 4, 2014

സ്തുതിപാഠകർ

 "പരോക്ഷേ കാര്യഹന്താരം പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയേല്‍ താദൃശം മിത്രം വിഷകുംഭം പയോമുഖം."


പ്രാലേയംപുലരിയിൽ വർഷിച്ചീടുന്നതുപോലെ
പ്രശംസാ വചസുകൾ ചൊരിഞ്ഞുനമ്മെയവർ
സന്തുഷ്ടരാക്കാനെന്നും തങ്ങളിൽ മത്സരിക്കും
നമ്മുടെ കണ്‍മുന്നിലായ് നിന്നവർ കീർത്തിച്ചിടും
നമ്മുടെയസാന്നിദ്ധ്യത്തിൽ ഖിന്നതയെന്യേ,നമ്മേ
നിന്ദിക്കുന്നതിലിവർ  പിന്നിലാകയുമില്ല.
ഉള്ളിലൊളിപ്പിച്ചോരു കാളകൂടമാം വിഷം
കള്ളരാമിവരൊട്ടും പുറമേ കാണിക്കാതെ
നല്ലൊരുപാൽപ്പായസപുഞ്ചിരിയേകി 
നമ്മെ, വഞ്ചിക്കാൻ ശ്രമിക്കുമീക്കൂട്ടരെയകറ്റീടൂ....

Wednesday, December 3, 2014

കിടമത്സരം



നാവിന്നധികഭാഷണമെന്നും
ദന്തനിരയ്ക്കു ഹാനികരം!
പല്ലുര ചെയ്തു,"നാവേ നീയിനി
ചൊല്ലരുതധികം വല്ലാതെ" ,
ഇല്ലാച്ചാൽ ഞാൻ കല്ലുകടിച്ചു
പൊടിക്കുന്നതു പോൽ,
ഇല്ലാതാക്കുമതോർത്തീടൂ "..

നാവുര ചെയ്തത്‌ കേട്ടോളൂ
"വേണ്ടാ, വേണ്ടാ, ഞാൻ നിനച്ചാൽ
ഇല്ലാവചനം ചൊല്ലീന്നാൽ...
വല്ലാതാകും, കേൾവിക്കാരവർ
കോപം വർദ്ധിച്ചെന്നാകിൽ
തല്ലിക്കൊഴിച്ചുകളയും നിങ്ങളെ
എന്നെ വാശി പിടിപ്പിക്കായ്ക "
(അവലംബം....................
ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.)

വിധേയൻ




ഞാനെന്തു ചെയ്കിലും
അതുപോലെ കാട്ടുന്ന
കേവലമൊരുമൂകാഭിനയ
കലാകാരനെപ്പോലൊരു
ചങ്ങാതിയെന്നോടൊത്തെൻ
ദുഃഖ സന്തോഷങ്ങളിലെന്നും
പങ്കാളിയായായിക്കഴിയുന്നു..

പ്രകാശം നിറഞ്ഞൊരീ
ഭൂമിയിൽ ഞാനെവിടെ -
ക്കെപ്പോയാലും ഏറെ
വിശ്വസ്ഥനാമനുചരനെ-
പ്പോലെന്നോടൊപ്പമവനും
നാൾക്കു നാൾ കഴിയുന്നു.

രാവിലിരുൾ,മൂടിയാലുടനെ
ശുഭരാത്രി ചൊല്ലിപ്പിരിയുന്നു
പിറ്റേന്ന് വീണ്ടും കാണുമ്പോൾ
ശുഭദിനാശംസയോടെത്തുന്നു.
നാളുകളേറെയായെങ്കിലുമിന്നും
വേർപിരിയാ,ചങ്ങാതിയാണവൻ
എന്റെ നിഴലുപോലെന്നോടെന്നും
വിശ്വസ്തവിധേയനാമെന്റെചങ്ങാതി

Monday, December 1, 2014

ശാന്തി മന്ത്രം




"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
 

മഞ്ഞിന്റെ മേലാപ്പിൻ മേലേ തെളിഞ്ഞൂ
സുന്ദരമായൊരു താരകം വാനിൽ
ഉന്നതമായൊരു ദേവാവതാരം
മന്നിൽ ഭവിച്ചതു ഘോഷിതമായി....
 

"അത്യുന്നതങ്ങളിൽ ദൈവ മഹത്വം
ഭൂമിയിൽ മർത്ത്യനു ശാന്തിനിതാന്തം"
ഏവമൊരാലാപം വാനിൽ മുഴങ്ങീ...
കൂരിരുളാകെയൊഴിഞ്ഞിതു ഭൂവിൽ!
 

കിഴക്കൊരു നക്ഷത്രം വാനിലുദിച്ചു
പിന്തുടർന്നെത്തി ശ്രേഷ്ഠ രാജാക്കൾ
മൂർഖനാം ഹേരോദിൻ വാക്കു മറന്നു
പൂജ്യരാജാക്കൾ പുൽക്കൂട്ടിലെത്തി ,
പൊന്ന്, മീറ, കുന്തുരുക്കവുമൊപ്പം
തങ്ങൾ തന്മാനസം കാഴ്ചയായ് നല്കി
 

ലോകൈക രക്ഷകാ ശ്രീയേശുനാഥാ
ഞങ്ങളും കാഴ്ച്ചയായർപ്പിച്ചിടുന്നു
സന്തോഷ- ദുഖഭരിതമാം ഞങ്ങടെ
നിർമലമായൊരു മാനസം നാഥാ..

Monday, November 24, 2014

ഞവര നെല്ലും നാട്ടു വൈദ്യവും



ഞവര നെല്ലും  നാട്ടു വൈദ്യവും

ഞവര നട്ടാല്‍ തുവര  മുളയ്ക്കുമോ ?

 എന്ന പഴഞ്ചൊല്ലിൽ പറയുന്ന ഞവര എന്താണെന്ന് അറിയാമോ ?

എന്താണീ ഞവര

"അതൊരു കടൽ മീനല്ലേ? "എന്നൊരാൾ ചോദിക്കുന്നു.

അല്ലേ ,അല്ല അതൊരു നെല്ലിനമാണ് എന്ന് മറ്റൊരാൾ തറപ്പിച്ചു പറയുന്നു

അതൊരു കാര്ഷികോപകരണമാണല്ലോ  എന്ന് ഇനി ഒരുവനും സംശയം

ആകെ അങ്കലാപ്പായല്ലോ ?

ഏതായാലും സംശയ നിവൃത്തി വരുത്തിയിട്ട് തന്നെ കാര്യം.

ഇക്കാര്യത്തിൽ  എതോരന്വേഷണ കുതുകിക്കും കിട്ടുന്ന ഉത്തരം ഏതാണ്ട് താഴെ കൊടുത്തിരിക്കുന്നത് പോലെയാണ്

ഞവര

ഒരു ഔഷധസസ്യം

ഒരു നെല്ലിനം

ഒരു കടല്‍മത്സ്യം

ഒരു കൃഷിയായുധം, (ഊര്‍ച്ചപ്പലക)

 ഞവര എന്ന നെല്ലിനത്തെക്കുറിച്ചു നമുക്ക് അധികമൊന്നും അറിവുണ്ടാകില്ല.  നാണ്യ വിളകൾക്കുള്ള പ്രാമുഖ്യം  കൊണ്ട് നെല്കൃഷി പോലും പാടെ കുറഞ്ഞു വരുന്ന ഈ കാലത്ത് നെല്കൃഷിയിലേർപ്പെടുന്നവരിൽ എല്ലാവരും തന്നെ അത്യുല്പാദന ശേഷിയുള്ള നെൽവിത്തിനങ്ങളുടെ പിന്നലെയാണല്ലോ ?

മനുഷ്യൻ, കൃഷി  ജീവനോപാധിയായി സ്വീകരിച്ച ചരി­ത്രാ­തീത കാലംതൊട്ട്   ഭക്ഷ്യധാന്യമായി കൃഷി ചെയ്തു തുടങ്ങിയ ഒരു വിളയാണ് നെല്ല്‌.

ഇന്ന്‌ ലോകജനതയുടെ ഏറിയ പങ്കും പ്രധാന ഭഷ്യധാന്യ­മാ­യി നെല്ലരിയും  തജ്ജന്യ . ഭഷ്യവസ്തുക്കളും ഉപയോഗിക്കുന്നു.

ലക്ഷോപലക്ഷം ജനതതിയുടെ ജീവൻ നില­നിർത്തുന്നു എന്നത്‌ മാത്ര­മല്ല നെല്ലിന്   നമ്മുടെ  സാംസ്കാ­രിക പൈതൃ­കവുമായി അഭേദ്യമായ ബന്ധമാണുള്ളത്.

ലോക­ത്തെ­മ്പാടും വിള­യുന്ന നെല്ലിന്റെ അഞ്ചിൽ നാലും ഉത്പാ­ദി­പ്പി­ക്കുന്നത്‌ ചെറു­കിട കർഷ­ക­രാ­ണ്‌. അത്‌ പ്രാദേ­ശി­ക­മാ­യി­ത്തന്നെ ഉപ­യോ­ഗി­ക്ക­പ്പെടു­കയും ചെയ്യു­ന്നു. ഏഷ്യ­യി­ലേയും ആഫ്രി­ക്ക­യി­ലേയും ബഹുഭൂരിഭാഗം ജനതതിയുടെ, അവരുടെ  കുടും­ബ­ങ്ങ­ളുടെ ജീവനോപാധിയാണ് നെൽകൃഷി.

ഭാരതത്തിൽ, വിശിഷ്യ കേരളത്തിൽ ,നെല്ല്  വ്യാപകമായ തോതിൽ കൃഷി ചെയ്തിരുന്നു. നമ്മുടെ പ്രധാന ഭക്ഷണം നെല്ലരിയും  അനുബന്ധ ഭക്ഷ്യ പദാർത്ഥങ്ങളും ആണല്ലോ?

നമുക്ക് ഇനി ഈ ഞവര എന്ന നെല്ലിനത്തെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കാം.

നാം പരമ്പാഗതമായ രീതിയിൽ കൃഷിചെയ്തു വന്നിരുന്നതും   ഔഷധഗുണമുള്ളതുമായ കേരളത്തിന്റെ തനത് നെല്‍വിത്തിനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിനമാണ്‌ ഞവര ( നവര ) നെല്ല്

ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന തനതു നെൽകൃഷിയാണ് ഞവരക്കൃഷി 

ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് ഔഷധഗുണമുള്ളതായതിനാലാണ് അത് ഇപ്പോഴും പരമ്പരാഗത രീതിയിൽ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നത്

നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വളരെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം, ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നിങ്ങനെ പ്രാദേശികമായ വ്യത്യാസങ്ങളോടെ പല പേരുകളിലും അറിയപ്പെടുന്നു.

ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ട സ്ഥാനമാണ് നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവര വളരെ ഗുണം ചെയ്യുന്നു.

ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ എല്ലാ ന്യൂനതകള്‍ക്കും ഉത്തമ  പ്രതിവിധിയാണിതുപയോഗിച്ചുള്ള ചികില്‍സ

 പഞ്ചകര്‍മ്മ ചികില്‍സയില്‍ ഞവരക്കിഴിക്കും ഉഴിച്ചിലിനും ഏറെ പ്രാധാന്യമുണ്ട്. വമനം, വിരേചനം, നസ്യം, സ്നേഹവസ്തി, കഷായ വസ്തി എന്നീ അഞ്ചുകാര്യങ്ങള്‍ ചേരുന്നതാണ് സുഖ ചികിത്സ അഥവാ പഞ്ചകര്‍മ്മ ചികിത്സ.
സുഖചികിത്സയില്‍ ഓരോ ആഴ്ചയും യഥാക്രമം അഭ്യംഗം, ഉഴിച്ചില്‍, ഞവരക്കിഴി എന്നിവയാണ് നല്കുന്നത്.
പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് ഞവരക്കിഴിക്ക് ഉപയോഗിക്കുന്നത്.


ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ മെന്ന ചികിത്സാ രീതിയും വളരെ ഫലപ്രദമാണത്രേ! , ശരീര സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍കടച്ചിൽ, ശോഷിപ്പ്  എന്നിവക്കും ഈ ലേപനം ഗുണകരമാണ്.

 പല രോഗങ്ങളും മാറ്റാന്‍ ഞവര  നെല്ലരി ഉപയോഗിക്കുന്നു

നേരത്തെ സൂചിപ്പിച്ചതു പോലെ വാതത്തിന് നവരക്കിഴിയാണ് കൈകൊണ്ട ആയുർവേദ ഔഷധ ചികിത്സ.
 കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായി യവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. .

നവരക്കിഴിയുഴിച്ചിൽ  
"കിഴിയിൽ പിഴച്ചാൽ കുഴിയിൽ" എന്ന പഴമൊഴി സൂചിപ്പിക്കുന്നത് പോലെ വളരെ ശ്രദ്ധയോടെ രോഗിയും വൈദ്യനും അനുഷ്ടിക്കേണ്ട ഒരു ചികിത്സാ വിധിയാണ് നവരക്കിഴിയുഴിച്ചിൽ.
നവര അരി നന്നായി വേവിച്ചു തുണികൊണ്ടുള്ള കിഴിയിലാക്കി, വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു.

പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളായ  നവര, ഗോതമ്പ്, തിന , ചോളം  എന്നിവ ചേര്‍ക്കുന്നുണ്ട്

നാട്ടുവൈദ്യത്തില്‍ പ്രായഭേദമെന്യേ ആർക്കും ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം, ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും നേന്ത്ര വാഴക്കയുടെ പൊടിയും ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമായ ഭക്ഷണമാണ് .

ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും.

ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന് ഫലപ്രദമാണ്.

ഞവരയരിച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും.

ബീജവര്‍ധനക്കും ഞവരച്ചോറ്. ഉത്തമമെന്ന് കരുതപ്പെടുന്നു.

കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്, ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും.

പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്.

കറുത്തതും സ്വർണ നിറത്തിലുള്ളതുമായ രണ്ടിനം ഞവര നെല്ല്‌ ഉണ്ട്‌. -

മൂപ്പ് കുറഞ്ഞ ഇള വിത്തുകളിൽപ്പെടുന്ന നവര നെല്ല്  90 ദിവസം കൊണ്ട് വിളഞ്ഞു കൊയ്യാൻ പാകമാകും.അതിനാൽ പണ്ട് പാട ശേഖരങ്ങളിൽ മൂപ്പ് കൂടിയ വിത്തിനങ്ങൾ വിതയ്ക്കുന്നതിനു മുന്പായി കളമായി തയ്യാറാക്കേണ്ട പാടശേഖരത്തിന്റെ ഉയര്ന്ന ഭാഗങ്ങളിൽ ഞവര വിത്താണ് വിതച്ചിരുന്നത്.

ഞവര നെല്ല്, പാലക്കാടന്‍ മട്ട തുടങ്ങിയവക്കെല്ലാം നമുക്ക്  ഭൗമ സൂചിക പദവി ലഭിച്ചവയാണ്.എങ്കിലും നമ്മുടെ ഞവര നെല്ലും മലബാര്‍ കുരുമുളകും തദ്ദേശീയ "ലേബലോടെ " ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു .
എന്നാൽ അതിനിടയ്ക്ക് ഞവര അരിയുടെ പേറ്റന്റ് നേടാനായി പല പ്രബല കുത്തക സംഘങ്ങളും ചില രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ പറ്റി ധാരാളം മാദ്ധ്യമ/ചർച്ചകൾ ഇതിനകം ജനശ്രദ്ധയാകര്ഷിച്ചിട്ടുള്ള കാര്യം ഓര്‍മ്മയില്ലേ?
നമ്മുടെ പൈതൃക സമ്പത്തുകൾ പലതും അന്യരാജ്യക്കാർ അവരുടേതാക്കി മാറ്റി ആഘോഷിക്കുമ്പോളാണല്ലോ നാം അവയെക്കുറിച്ച് ബോധവാന്മാരാകുക .

Tuesday, November 18, 2014

ഒരുമ



കുളിരലയുയരുമൊരു
കുളമതിലലയുന്നൊരു
കുറുമ്പനുറുമ്പു,മുറുമ്പിനു
രക്ഷകനായൊരു പ്രാവും
പ്രാവ് കൊത്തിയടർത്തി-
യോരിലയതിലഭയം തേടി
പ്രാണൻ നേടിയോരുറുമ്പും
ചേർന്നാലനുകമ്പയുടെ,
ഒരുമയുടെ,നിരുപമാ
മൊരുകഥയായ്,കഥയു-
ള്ളൊരുസത് കഥയായ്..