Friday, November 1, 2013

ദീപാവലി



ദീപങ്ങൾ,ദീപങ്ങൾ 
എങ്ങും തെളിയുന്നു 
ദീപാവലി ഘോഷ-
മാകെ,തിമിർക്കുന്നു.. 

തിന്മയാം ഇരുട്ടിനെ,
നന്മതൻ പ്രകാശത്താൽ 
ഉന്മൂലനം ചെയ്ത കഥ 
നാം വാഴ്തീടുന്നു. 

വീടുകളെല്ലാം നമ്മൾ 
വൃത്തിയാക്കീടുന്നു 
ധനലക്ഷ്മീപൂജയ്കാ-
യാരതിയുഴിയുന്നൂ.. 

ഐശ്വര്യം നിറഞ്ഞീടാൻ.
നാടെങ്ങും മുഴങ്ങുന്നൂ 
ദേവീസ്തോത്രമാഹാത്മ്യ 
സ്തുതിതന്നാരവങ്ങൾ.. 

വെടി,പടക്കം ഇത്യാദി  
തൻശബ്ദഘോഷത്താൽ 
നാട്ടിൽനിന്നും ദുഷ്ടചേട്ട
ളൊന്നായമ്പേ,
പേടിച്ചുമറയുന്നൂ
കാട്ടിൽ പോയൊളിക്കുന്നൂ 

അധമശക്തികൾ 
താണ്ഡവമാടീടുന്ന
മനസ്സിന്നുടമകൾ 
നരകാസുരന്മാർ നാം 
അജ്ഞതവളർത്തിയോ-
രഹന്തയേറീടുന്ന     
നരകാസുരന്മാരെ 
നിഷ്കാസിതരാക്കാൻ  
സത്യഭാമാകാന്തൻ,
കാർവർണ്ണ, തുണയാകൂ..  



Sunday, October 27, 2013

രമണനും ചന്ദ്രികയും




കാടുകളിലുള്ള തരുനിരകളൊക്കെ
കൊടിയകോടാലിവെട്ടിനിരത്തി
നാട്ടിൻപുറം നഗര-നരകങ്ങളായീ 
വനമതില്ലെന്നായി,മഴയുമില്ലെന്നായി
വനമില്ലെന്നായാൽ, പുഴകളുണ്ടാകുമോ?  
പുഴയുടെ പുളിനങ്ങൾ,കരിയുന്നതു മിച്ചം 
മേച്ചിൽപ്പുറങ്ങളില്ലി,വിടാടുകളുമില്ല
രമണനിനിമേയ്ക്കാനാടുകളെത്തേടി
പ്രവാസിയായി മരുനാട്ടിലെത്താം 
ഒട്ടകം മേയ്ക്കാൻ മരുഭൂവിലെത്താം 
മേച്ചിടുകിൽ,നല്ലവേതനം കിട്ടാം
നാട്ടിൽ പറന്നെത്തി പത്രാസു കാട്ടാം
കൂട്ടിനു ചന്ദ്രികമാരെത്രയോ ലഭ്യം.
"മിസ്‌ കോള"ടിച്ചാൽ മതിയവരെത്തും 
മിണ്ടാനും പഞ്ചാരവാക്കുകൾ ചൊല്ലി
സഞ്ചാരത്തി"ന്നെസ്കോർട്ടെ"ന്നപേരിൽ
ചന്ദ്രികമാരേറെ കൂട്ടിന്നായെത്തും. 
ആധുനിക രമണനു പ്രേമനൈരാശ്യ-
പാരവശ്യത്തിന്നാവശ്യമില്ല. 
ശോകഗാനമില്ലാത്മഹത്യവേണ്ട 
കവിതകളെഴുതാൻ ചങ്ങമ്പുഴ വേണ്ട 
ചന്ദ്രികാ,രമണ ശോകഗാനം പാടും 
കോകിലയുഗ്മത്തെ കാണ്മാനേയില്ല 
പ്രേമസുരഭില ഗാനങ്ങളൊക്കെ 
പോയകാലത്തിന്റെ രോമാഞ്ചമല്ലേ ? 
കോകിലമില്ലാ,കേകിയുമില്ലാ.
റാകിപ്പറക്കും കഴുകന്മാർ മാത്രം 
മലയാള നാട്ടിൽസുലഭമാണല്ലോ ?   

Monday, October 21, 2013

നഷ്ടസ്വർഗ്ഗങ്ങൾ



ഇഷ്ടാനിഷ്ടങ്ങൾ
തൻ തടവറയിൽ
നഷ്ടസ്വർഗ്ഗങ്ങൾ
നമ്മൾ തീർക്കുന്നു. 
കഷ്ടതയേറി ജീവിതം
വ്യർത്ഥമെന്നു കേഴുന്നു.

ഇഷ്ടമതൊന്നിനോടും 

ഒട്ടും കൂടുതൽ കാട്ടാതെ 
കിട്ടുന്നതിൽ തീർത്തും
തൃപ്തരായി മാറിയാൽ 
നഷ്ടബോധമില്ലാതെ
വിശിഷ്ടമാക്കി ജീവിതം
നിശ്ചയം നയിച്ചിടാം...

"കിട്ടാക്കനിയെനിക്കു  

വേണ്ട,പുളിക്കുമെന്നു " 
ന്യായം ചൊല്ലി,പണ്ട് 
മറ്റൊന്ന് തേടിയോരാ 
പഞ്ചതന്ത്രം കഥയിലെ 
കുറുക്കനെത്തന്നെ നാം 
മാതൃകയാക്കി ജീവിതം 
നയിക്കുവാൻ തുനിയുകിൽ 
നഷ്ടസൌഭാഗ്യമോർത്തു 
വൃഥാ വിലപിച്ചീടുമോ?

Sunday, October 20, 2013

ഈശ്വരൻ






നിറുത്തല്‍ കൂടാതവിരാമമെങ്ങും 
തിരുത്തിടാനായ്‌ ശ്രമമേറിടുന്നൂ....
തിരുത്തിടാമോ,വിശ്വപ്രകൃതിപാഠം
ഒരുത്തനെങ്ങാണ്ടോരിടത്തിരുന്നാ- 
"കരുത്തനെല്ലാം"നിയന്ത്രിക്കയല്ലേ ?

മനുഷ്യബുദ്ധിക്കതീതനായവൻ 
"അനന്തമജ്ഞാതമവർണ്ണനീയൻ" 
അവനീപതിയാമവനെ മാലോകർ 
ഈശ്വരനാമ സംപൂജിതനാക്കി 
അവന്റെ പേരിൽ ജനങ്ങളെല്ലാം 
കലഹം കൂടുന്നു,മരണംകൊയ്യുന്നു
.
ഈശ്വരപൂജയ്ക്ക്  വിഭിന്നരൂപത്തിൽ  
മതങ്ങളോരോന്നായ്  പിറന്നുവല്ലോ? 
മനുഷ്യ മതങ്ങൾക്കടിമകളായ് 
മതസ്പർധയേറി,പരസ്പരം തമ്മിൽ 
മൃഗങ്ങളെപ്പോലെ,മദിച്ചു മർത്യർ 
കലഹം കൂടുന്നു,മരണംകൊയ്യുന്നു .. 

ഒരേയൊരു,ശക്തിയീശ്വരചൈതന്യം 
കുടികൊള്ളുന്നത് സ്നേഹത്തിലല്ലോ?
സ്നേഹമാണീശ്വരനവന്റെ സ്നേഹമീ
പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നു ..
    

Saturday, October 19, 2013

മാല്യം ഹസ്തേ വാനര:



ഒരിക്കലൊരു 
കുരങ്ങിനൊരു 
പൂമാല കിട്ടി, 
കടിച്ചു പറിച്ചു 
വലിച്ചെറിഞ്ഞു 
പിന്നെയൊരിക്കൽ 
പിടി വള്ളി കിട്ടി 
കുരങ്ങൻ നിനച്ചത് 
പൂമാല്യമെന്നു 
കടിച്ചു പറിക്കാൻ 
ശ്രമിക്കുന്ന നേരം 
വള്ളിയത് ചീറ്റുന്നു 
ഭീതി പൂണ്ടയ്യോ 
വാനരനിന്നും 
വള്ളി പിടിച്ചു 
വിറച്ചിരിപ്പത്രേ!  

Friday, October 18, 2013

കെ രാഘവൻ മാസ്റ്റർക്കു ആദരാഞ്ജലികൾ









മലയാളത്തനിമയുള്ള  നാടൻ പാട്ടുകളുടെയും നാടോടി പാട്ടുകളുടെയും ഗൃഹാതുരത്വം വിങ്ങുന്ന ശീലുകളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ രാഘവൻ മാസ്റ്റരെ നമിക്കാതിരിക്കാൻ "കായലരികത്ത് വലയെറിഞ്ഞപ്പോൾ" എന്ന ഗാനം ഒരിക്കലെങ്കിലും മൂളിയിട്ടുള്ള മലയാളികൾക്ക് സാധിക്കില്ല .

ചിത്രം പുള്ളിമാന്‍ (1951)
സംവിധാനം പി ഭാസ്കരന്‍ 
രചന പി ഭാസ്കരന്‍
സംഗീതം കെ രാഘവൻ മാസ്റ്റർ
ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍
ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല

ചന്ദ്രനുറങ്ങീ താരമുറങ്ങീ
ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി (2)

ഓമല്‍ കിനാവൊളി തൂകുവാന്‍
പ്രേമനിലാവേ നീ പോരുമോ
എന്‍ മന താരിന്‍ വീണയില്‍
പാടുമോ പ്രേമ ഗായികേ
ചന്ദ്രനുറങ്ങീ .........
രാക്കിളി പാടി, പാടിയുറങ്ങീ
ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി

മണ്ണും വിണ്ണും മാത്രമെന്തേ
കണ്ണില്‍ കണ്ണില്‍ നോക്കി നില്പൂ
മലര്‍വന മണിയറ തന്നിലെ - പുഷ്പ
മണിവിളക്കൊന്നായണഞ്ഞുപോയ്....
മാമരചില്ലയില്‍ മന്ദമായ് പ്രേമ
ചാമരം വീശുന്നു മാരുതന്‍
മായാത്ത സങ്കല്പ പൂമെത്തയാകുമെന്‍
മാറത്തു നീ ചേര്‍ന്നുറങ്ങീടു
ആയിരം തങ്കകിനാക്കള്‍ തന്‍
പാലാഴി തന്നില്‍ നീ നീന്തിടൂ
ചന്ദ്രനുറങ്ങീ .........

ചന്ദനം ചാര്‍ത്തിയ രാവുറങ്ങീ
സുന്ദര സ്വപ്നത്തില്‍ ഞാന്‍ മയങ്ങി
ചന്ദ്രനുറങ്ങീ .........

മാതൃത്വം..... എത്ര മഹനീയം!

image

മാതൃത്വം..... എത്ര മഹനീയം! 

മാതൃത്വം..... എത്ര മഹനീയം
പ്രകൃതി കനിഞ്ഞു സ്ത്രീകള്‍ക്ക് മാത്രമായി നല്‍കുന്ന വരദാനം
ഇതൊരു സ്ത്രീയും അമ്മയാകുന്നുവെന്നറിയുന്ന ആ നിമിഷം,അസുലഭ നിമിഷം.
അതുളവാക്കുന്ന അത്ഭുതം, ആനന്ദം.
അനിര്‍വാച്യവും, വിസ്മയകരവുമായ ഒരു അനുഭൂതി .
ദാമ്പത്യം നല്‍കുന്ന അമൂല്യമായ ഒരു സമ്മാനം .
ഏതൊരു പെണ്ണും താന്‍ ജനിച്ചത് അമ്മയാകാന്‍ വേണ്ടിയാണെന്ന് കരുതുന്ന അനര്‍ഘ നിമിഷങ്ങള്‍ .
ആദ്യത്തെ കണ്മണിക്ക്  വേണ്ടിയുള്ള കാത്തിരിപ്പ് .
തയ്യാറെടുപ്പുകള്‍.
കുട്ടിയുടുപ്പുകള്‍ തുന്നിക്കൂട്ടുന്നു.
കളിപ്പാട്ടങ്ങള്‍ വാരിക്കൂട്ടുന്നു.
താരാട്ട് പാട്ടുകള്‍ ശേഖരിച്ചു പഠിക്കുന്നു.
ഇടവിട്ടിടവിട്ടുള്ള വൈദ്യ പരിശോധനകള്‍ .
പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ള ആകാംഷാഭരിതമായ കാത്തിരിപ്പുകള്‍ .
മരുന്നുകള്‍ ടോണിക്കുകള്‍ വ്യായാമം .പോഷകാഹാരങ്ങള്‍.
അവസാനം സമയം സമാഗതമാകുന്നു.
ആശുപത്രിയിലേക്ക്, വീണ്ടും പരിശോധനകള്‍.
സമയം അതിക്രമിക്കുന്നു.പ്രസവ മുറിയുടെ വാതിലുകള്‍ തുറക്കുന്നു.പ്രധാന ഡോക്ടര്‍ വരുന്നു.
ശസ്ത്രക്രിയ വേണ്ടി വരുമെന്നറിയിക്കുന്നു.
ഭര്‍ത്താവ് നിശ്ചിത സമ്മത പത്രങ്ങള്‍ പൂരിപ്പിച്ചു നല്‍കുന്നു.
ശസ്ത്രക്രിയാമുറിയിലേക്ക്  പോകാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു.
കൂട്ടത്തില്‍  പ്രായം കൂടിയ നേഴ്സ് പെണ്‍ കുട്ടിയോട് ഒരമ്മയുടെ വാത്സല്യത്തോടെ പറയുന്നു.
ഒന്നുകൂടി ശ്രമിക്കൂ,മോളെ ,
"പുഷ്, പുഷ്,"
ഭയചകിതയായ പെണ്‍കുട്ടിയുടെ കഠിനമായ ശ്രമത്തിനിടെ വലിയ ഒരു നിലവിളിയോടെ
അവള്‍ ബോധരഹിതയാകുന്നു.
ഉത്കണ്ടാഭരിതമായ നിമിഷങ്ങള്‍...... .
"ഇല്ളെ ,ഇല്ളെ" എന്ന കുഞ്ഞി കരച്ചില്‍ അവളിലെ അമ്മയെ ഉണര്‍ത്തുന്നു.
പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ കുഞ്ഞിനെ തേടുന്നു.
കുഞ്ഞിനെ അവള്‍ തന്റെ മാറോടു ചേര്‍ത്ത് പുണരുന്നു.
ഇവിടെ ഒരമ്മ കൂടി കുഞ്ഞിനോടൊപ്പം ജനിക്കുന്നു.
അതോടൊപ്പം വീണ്ടും അമ്മയാകാനുള്ള ഒരു പെണ്‍ കുഞ്ഞു കൂടി ജനിക്കുന്നു.
മാതൃത്വം എത്ര മഹനീയം!